മട്ടന്നൂരില്‍ പത്രിക സൂക്ഷ്മപരിശോധനക്കിടെ തര്‍ക്കം

മട്ടന്നൂര്‍: നഗരസഭ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനക്കിടെ തര്‍ക്കം. ഒന്നാംവാര്‍ഡ് മണ്ണൂര്‍ വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി. രാഘവന്‍ ബി.എല്‍.ഒ തസ്തികയില്‍ തുടരുന്നതായുള്ള ആരോപണത്തെ തുടര്‍ന്നാണ് ഇടതു- വലതു മുന്നണി പ്രവര്‍ത്തകരുടെ ബഹളം. ഒന്നുമുതല്‍ 18 വരെ വാര്‍ഡുകളുടെ വരണാധികാരി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ പി. കാര്‍ത്തിക് പത്രിക പരിശോധിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. മണ്ണൂര്‍ വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി. രാഘവന്‍ ബി.എല്‍.ഒ തസ്തികയില്‍ തുടരുന്നതായി കണ്ടതിനെ തുടര്‍ന്ന് രാജിവെച്ചതിന്റെ രേഖ, സൂക്ഷ്മപരിശോധന അവസാനിക്കുംമുമ്പ് നല്‍കണമെന്ന് വരണാധികാരി നിര്‍ദേശിക്കുകയായിരുന്നു. വില്ലേജ് ഓഫിസര്‍ക്ക് രാജി സമര്‍പ്പിച്ചതിന്റെ രസീത് ഉച്ചയോടെ വരണാധികാരി മുമ്പാകെ പി. രാഘവന്‍ നല്‍കിയതോടെ പത്രിക അംഗീകരിക്കുകയായിരുന്നു. ബി.എല്‍.ഒ രാജി സമര്‍പ്പിക്കേണ്ടത് കലക്ടര്‍ക്കാണെന്നും വില്ലേജ് ഓഫിസര്‍ നല്‍കിയ രസീത് നിയമപ്രകാരം സ്വീകരിക്കാന്‍ പാടില്ലെന്നും പറഞ്ഞ് ഇടതുനേതാക്കള്‍ വരണാധികാരിക്ക് മുന്നിലെത്തി. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമായി. ബഹളമായതോടെ സൂക്ഷ്മ പരിശോധന അര മണിക്കൂറോളം നിര്‍ത്തിവെച്ചു. രാജിവെച്ചതായും രാജി വില്ലേജ് ഓഫിസര്‍ക്കാണ് കൈമാറിയതെന്നും രേഖപ്പെടുത്താമെന്നുപറഞ്ഞ ശേഷമാണ് പ്രശ്‌നത്തിന് പരിഹാരമായത്. വരണാധികാരി ഈ കാര്യങ്ങള്‍ പത്രികയില്‍ രേഖപ്പെടുത്തുകയും എഴുതിയ കാര്യങ്ങളും സ്ഥാനാര്‍ഥി നല്‍കിയ രേഖയും പരാതിക്കാര്‍ മുമ്പാകെ വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുകൂട്ടരും പിരിഞ്ഞുപോയി. ആരുടെയും പത്രിക തള്ളിയിട്ടില്ലെന്ന് വരണാധികാരി പി. കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് എല്‍.ഡി.എഫ് പരാതി നല്‍കുമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി. പുരുഷോത്തമന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.