പാറാൽ കോളജ് റോഡിൽ അപകടങ്ങൾ തുടർക്കഥ

തലശ്ശേരി: പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളജിലേക്കുള്ള റോഡ് മാഹി ബൈപാസ് ഹൈവേക്കായി അടച്ചിട്ടിട്ട് രണ്ടരമാസം പിന്നിടുന്നു. മാഹി ബൈപാസ് പദ്ധതി പ്ലാൻ പ്രകാരം നിർമിക്കേണ്ടിയിരുന്ന 240 മീറ്റർ സർവിസ് റോഡ് കേരള അതിർത്തിവരെ പണി പൂർത്തിയായെങ്കിലും പുതുച്ചേരി സംസ്ഥാന അതിർത്തിയിലുള്ള 40 മീറ്റർ റോഡ്, സ്ഥലം ഉടമസ്ഥർ സെന്റിന് 20 ലക്ഷം രൂപ ലഭിക്കണമെന്ന ആവശ്യമുന്നയിച്ചതിനാൽ പൂർത്തീകരിക്കാനായില്ല. ഇവിടെ അപകടങ്ങൾ തുടർക്കഥയാവുകയാണ്. സ്കൂട്ടർ തെന്നിവീഴുന്നതും കാറും ലോറിയുമൊക്കെ ചളിയിൽ പൂണ്ടുപോകുന്നതും സ്ഥിരം കാഴ്ചയായി. പാറാൽ കോളജിലെ അധ്യാപകൻ യാത്രക്കിടെ സ്കൂട്ടറിൽനിന്ന് വഴുതിവീണ് കൈമുട്ടിന്റെ എല്ല് പൊട്ടിയത് കഴിഞ്ഞ ആഴ്ചയാണ്. പ്രദേശവാസികളുടെയും വാർഡ് സഭയുടെയും പരാതിയുടെ അടിസ്ഥാനത്തിൽ മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ സ്ഥലമുടമകൾക്ക് നോട്ടീസ് നൽകി സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കിയെങ്കിലും ദേശീയ പാത അതോറിറ്റി സർവിസ് റോഡിന്റെ പണി പൂർത്തീകരിക്കാൻ വിമുഖത കാണിക്കുകയാണ്. ഇത് ആശുപത്രിയിലേക്കും ഡയാലിസിസ് സെന്ററിലേക്കും യാത്രചെയ്യുന്ന രോഗികളെയും ആരാധനാലയങ്ങളിലേക്ക് പോകുന്ന വിശ്വാസികളെയും നൂറുകണക്കിന് വിദ്യാർഥികളെയും പരിസരവാസികളെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. താൽക്കാലികമായി ചളിയിൽനിന്ന് ആശ്വാസം ലഭിക്കാൻ മെറ്റൽ നിരത്തിയെങ്കിലും പദ്ധതി പ്ലാൻ പ്രകാരമുള്ള ഓവുചാൽ വർക്കും വീതിയും ഇല്ലാത്തതിനാൽ വാഹനങ്ങൾക്ക് യു ടേൺ എടുത്ത് അറബിക് കോളജ് റോഡിലേക്ക് പ്രവേശിക്കൽ ഏറെ ദുഷ്കരമാണ്. സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിന് ദേശീയപാത അതോറിറ്റി ഉടൻ സർവിസ് റോഡിന്റെ പദ്ധതി പ്ലാൻ പ്രകാരമുള്ള പണി പൂർത്തീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.