കാക്കി കോട്ട തീർത്ത് പൊലീസ്; അലയടിച്ച് പ്രതിഷേധം

പടങ്ങൾ -സന്ദീപ് കണ്ണൂർ/ തളിപ്പറമ്പ്: അഞ്ച് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 700ഓളം പൊലീസുകാരുടെ ബന്തവസ്സ്. നേൽനോട്ടം ഡി.ഐ.ജി നേരിട്ട്. പ്രതിഷേധം പ്രതിരോധിക്കാൻ സി.പി.എം പ്രവർത്തകരും. പഴുതടച്ച ഈ സുരക്ഷക്കിടയിലും മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ പ്രതിഷേധം അലയടിച്ചു. ഞായറാഴ്ച രാത്രി കണ്ണൂരിലെത്തിയ പിണറായി വിജയൻ സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തിൽ കണ്ണൂർ ഗെസ്റ്റ് ഹൗസിലാണ് താമസിച്ചത്. തിങ്കളാഴ്ച രാവിലെ ഗെസ്റ്റ്ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമാകുകയായിരുന്നു. ബാരിക്കേഡ് തകർത്ത് അകത്തുകടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സുദീപ് ജെയിംസിന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് പ്രതിഷേധവുമായെത്തിയത്. സംഘർഷത്തെ തുടർന്ന് പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഗെസ്റ്റ്ഹൗസിൽനിന്ന് തളിപ്പറമ്പ് വരെയുള്ള ദേശീയപാതയോരത്ത് 100 മീറ്റർ ഇടവിട് പൊലീസ് കാവൽ ഒരുക്കിയിരുന്നു. മുഖ്യമന്ത്രിയുടെ യാത്രക്കിടെ യുവമോർച്ച പ്രവർത്തകരും കരിങ്കൊടി കാണിച്ചു. മുഖ്യന്‍റെ പരിപാടി നടക്കുന്ന തളിപ്പറമ്പ് കില കാമ്പസിലേക്കും യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ പൊലീസ് ലാത്തിവീശിയതിനെ തുടർന്നാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. മുഖ്യമന്ത്രി എത്തുന്നതിന് അൽപം മുമ്പ് ആദ്യം പ്രകടനമായെത്തിയത് യൂത്ത് ലീഗ് പ്രവർത്തകരായിരുന്നു. ബാരിക്കേഡ് സ്ഥാപിച്ച് പ്രകടനം പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ അവിടെ പ്രതിഷേധയോഗം നടത്തുന്നതിനിടയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരും പ്രകടനമായെത്തി. തുടർന്ന് യൂത്ത് ലീഗ്, യൂത്ത്കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ജലപീരങ്കി പ്രയോഗിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും അത് പ്രവർത്തിച്ചില്ല. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. പൊലീസ് പ്രവർത്തകരെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. നിലത്തുവീണ പ്രവർത്തകരെ പോലും പൊലീസ് മർദിച്ചതായി പരാതിയുണ്ട്. ലാത്തികൊണ്ടുള്ള അടിയേറ്റ യൂത്ത്ലീഗ് പ്രവർത്തകൻ ജാബിർ പാട്ടയത്തിന്റെ കാലൊടിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റ യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ജാബിർ പാട്ടയം, നൗഷാദ് പുതുക്കണ്ടം, കെ.പി. നൗഷാദ്, ബപ്പു അഷ്റഫ്, മണ്ണൻ സുബൈർ, നൗഫൽ, വി. രാഹുൽ, രാഹുൽ ദാമോധരൻ, നിസാം മയ്യിൽ, സണ്ണി ചാൾസൺ തുടങ്ങിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവശേഷിച്ച സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും ധർമശാല കെ.എ.പി ക്യാമ്പിലേക്ക് മാറ്റുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.