സഫ്രക്ക് പണമായി; ഇനി വേണ്ടത് പ്രാർഥന

തളിപ്പറമ്പ്: ഉദാരമതികള്‍ കനിഞ്ഞപ്പോൾ ചികിത്സക്കു വേണ്ട തുക അഞ്ചുദിവസം കൊണ്ട് നേടി. ഇനി ഫാത്തിമക്ക് വേണ്ടത് നാടിന്റെ പ്രാര്‍ഥന. പരിയാരം പഞ്ചായത്തിലെ മാവിച്ചേരിയിലെ 11കാരി സഫ്രാ ഫാത്തിമയുടെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ആവശ്യമായ തുകയാണ് പൊതുസമൂഹത്തിന്റെ കരുതലില്‍ അമര്‍ഷ ഫൗണ്ടേഷന്‍ സമാഹരിച്ചത്. ബംഗളൂരു നാരായണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഫ്രാ ഫാത്തിമയുടെ ചികിത്സക്ക് 80,28,733 രൂപയാണ് അഞ്ചുദിവസംകൊണ്ട് സമാഹരിക്കാന്‍ കഴിഞ്ഞത്. ചികിത്സക്ക് ആവശ്യമായ തുക എത്രയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നില്ല. ഒമ്പതു മാസം മുമ്പ് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയനടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. അന്ന് ശസ്ത്രക്രിയക്ക് 69 ലക്ഷം രൂപ സമാഹരിച്ചിരുന്നു. 75 ലക്ഷത്തോളം ചെലവായി. ശസ്ത്രക്രിയക്കുശേഷം പനിബാധിച്ച് ശരീരത്തിലെ കോശങ്ങള്‍ നശിച്ചതിനാലാണ് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടത്. തുക സമാഹരിച്ചതോടെ അടുത്തദിവസം തന്നെ ശസ്ത്രക്രിയ നടത്തും. കുട്ടിയുടെ ഉമ്മയാണ് മജ്ജ നല്‍കുന്നത്. ശസ്ത്രക്രിയ നടത്താനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും പണം സമാഹരിക്കുന്നതില്‍ കൂടെനിന്ന എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായും കുട്ടിയുടെ പിതാവ് നൗഷാദ് പറഞ്ഞു. ആവശ്യമായ തുക ലഭിച്ചതിനാൽ അക്കൗണ്ട് ക്ലോസ് ചെയ്തതായി വാര്‍ത്തസമ്മേളനത്തില്‍ അമര്‍ഷ ട്രസ്റ്റ് മാനേജര്‍ എം. അമര്‍ഷാന്‍, കെ.പി. നൗഷാദ്, കെ. ആബിദ, എ.വി. ഷാനവാസ് എന്നിവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.