തലശ്ശേരിയിൽ മരച്ചില്ല വീണ് ഓട്ടോ തകർന്നു; ധർമടത്ത് കാർ തലകീഴായി മറിഞ്ഞു

തലശ്ശേരി: തലശ്ശേരിയിലും ധർമടത്തും വാഹനാപകടം. ധർമടത്ത് കാർ റോഡിൽനിന്ന് തെന്നി സമീപത്തെ വീടിനടുത്ത് തലകീഴായി മറിഞ്ഞു. പാലക്കാടുനിന്ന് പറശ്ശിനിക്കടവ് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന കുടുംബം യാത്ര ചെയ്ത കാറാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ധർമടം മൊയ്തുപാലത്തിന് സമീപം ശനിയാഴ്ച രാവിലെ ആറരക്കാണ് സംഭവം. തലശ്ശേരി ടി.സി മുക്ക് റെയിൽവേ സ്റ്റേഷൻ റോഡിലാണ് ഓട്ടോറിക്ഷക്കുമേൽ മരക്കൊമ്പ് പൊട്ടിവീണത്. റോഡരികിൽ പടർന്ന് പന്തലിച്ചു നിൽക്കുന്ന മരത്തിന്റെ വലിയ ഉണങ്ങിയ ചില്ലയാണ് വീണത്. ഓട്ടോ തകർന്നു. ഡ്രൈവർ ടി.സി മുക്കിലെ കെ.എ. റെനിലിന് (30) പരിക്കേറ്റു. നെറ്റിക്കും തലക്കും പരിക്കേറ്റ ഡ്രൈവറെ സമീപത്തുള്ളവർ ഓടിയെത്തി ആശുപത്രിയിലെത്തിച്ചു. രോഷാകുലരായ നാട്ടുകാർ റെയിൽവേക്കെതിരെ പ്രതിഷേധമുയർത്തി റോഡ് തടഞ്ഞു. തലശ്ശേരിയിൽനിന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് മരം മുറിച്ചുമാറ്റിയത്. ഈ ഭാഗത്ത് റെയിൽവേ സ്ഥലത്തുള്ള ഒട്ടുമിക്ക മരങ്ങളും അപകടാവസ്ഥയിൽ റോഡിനുമീതെ ചാഞ്ഞ നിലയിലാണ്. റെയിൽവേ അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നാണ് പരിസരവാസികളുടെയും ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും ആക്ഷേപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.