തൊടുപുഴ: ഇതരസംസ്ഥാനത്ത് നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലിരുന്ന യുവാവ് ബാർബറെ വിളിച്ചുവരുത്തി മുടിവെട്ടിച്ചു. സംഭവത്തെ തുടർന്ന് മുൻകരുതലെന്ന നിലയിൽ രണ്ട് പഞ്ചായത്തിലെ അഞ്ചുപേരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി.
ക്വാറൻറീൻ ലംഘിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്ത് തൊടുപുഴ മണക്കാട് മീനാക്ഷി ലോഡ്ജിൽ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെൻററിലേക്ക് മാറ്റിപാർപ്പിച്ചു.
ഉടുമ്പന്നൂർ പഞ്ചായത്തിലെ തട്ടക്കുഴ സ്വദേശിയായ യുവാവും ഗർഭിണിയായ ഭാര്യയുമാണ് കഴിഞ്ഞദിവസം ചെന്നൈയിൽനിന്ന് നാട്ടിലെത്തിയത്. ക്വാറൻറീൻ നിയമങ്ങൾ പാലിച്ചുകൊള്ളാമെന്ന ഉറപ്പിൽ ഇവരെ അന്ന് മുതൽ വീട്ടിൽ നിരീക്ഷണത്തിലാക്കിയെന്ന് ഉടുമ്പന്നൂർ പി.എച്ച്.സി. അധികൃതർ പറഞ്ഞു. എന്നാൽ, കഴിഞ്ഞദിവസം യുവാവ് ഫോൺ ചെയ്ത് സമീപ പഞ്ചായത്തായ കരിമണ്ണൂരിൽനിന്നും ബാർബറെ വീട്ടിൽവിളിച്ച് വരുത്തി മുടിവെട്ടിച്ചു. ജോലികഴിഞ്ഞ് ഇവിടെനിന്ന് മടങ്ങും വഴി ബാർബർ ഉടുമ്പന്നൂരിൽ ഒരാളുടെയും കരിമണ്ണൂരിൽ മൂന്ന് പേരുടെയും മുടിവെട്ടി.
ഇക്കാര്യമറിഞ്ഞ് ഉടുമ്പന്നൂർ പി.എച്ച്.സിയിലെ മെഡിക്കൽ ഓഫിസർ ഡോ. റെയ്ച്ചൽ പി. ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ ജെ. വിനോദ് എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ യുവാവിെൻറ വീട്ടിലെത്തി. തുടർന്ന് കരിമണ്ണൂർ പി.എച്ച്.സി.യുടെ കൂടി സഹായത്തോടെ ബാർബറെയും മുടിവെട്ടിച്ചവരെയും കണ്ടെത്തി.
ക്വാറെൻറീനിലാണെന്ന വിവരം മറച്ചുവെച്ചാണ് ബാർബറെ വിളിച്ച് വരുത്തിയതെന്ന് കണ്ടെത്തിയതോടെ യുവാവിനെതിരെ ആേരാഗ്യവകുപ്പ് പൊലീസിൽ പരാതി നൽകി. തുടർന്ന് കേസെടുക്കുകയും ഇയാളെ തൊടുപുഴയിലെ കോവിഡ് കെയർ സെൻററിലേക്ക് മാറ്റുകയുമായിരുന്നു. ബാർബർ ഉൾപ്പെടെ മറ്റ് അഞ്ചുപേരും അവരവരുടെ വീടുകളിൽ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.