പീരുമേട്ടിൽ വാഴൂർ സോമനെ തോൽപിക്കാൻ ശ്രമിച്ചെന്ന്; അന്വേഷണം തുടങ്ങി

ആരോപണ വിധേയരായ മുൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ തെരഞ്ഞെടുപ്പിനുശേഷം പാർട്ടിയിൽ സജീവമല്ലെന്ന് സി.പി.ഐ പ്രവർത്തകർ പീരുമേട്: എൽ.ഡി.എഫ് എം.എൽ.എ വാഴൂർ സോമനെ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ സി.പി.ഐയിലെ ഒരു വിഭാഗം പ്രവർത്തിച്ചെന്ന പരാതിയിൽ ജില്ല കമ്മിറ്റി നിയമിച്ച കമീഷൻ അന്വേഷണം ആരംഭിച്ചു. മുൻ എം.എൽ.എ ഇ.എസ്. ബിജിമോൾ, എൽ.ഡി.എഫ് താലൂക്ക് കൺവീനർ ജോസ് ഫിലിപ്പ്, പീരുമേട് പഞ്ചായത്ത് എൽ.ഡി.എഫ് കൺവീനർ തോമസ് ആൻറണി, ഏലപ്പാറ മണ്ഡലം പ്രസിഡൻറ് ജയിംസ് അമ്പാടൻ, മോഹനൻ എന്നിവർക്കെതിരെയാണ് അന്വേഷണം. കമീഷൻ ഇവരിൽനിന്ന് മൊഴിയെടുത്തു. മണ്ഡലം ഭാരവാഹികൾ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. എൽ.ഡി.എഫ് ഭരിക്കുന്ന കുമളി, ചക്കുപള്ളം, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിൽ വൻ വോട്ടുചോർച്ച ഉണ്ടായെന്നും ജാതീയമായ വേർതിരിവ് സൃഷ്ടിച്ച് വോട്ട് മറിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി. ആരോപണ വിധേയരിൽ ഒരാൾ യു.ഡി.എഫ് സ്ഥാനാർഥിക്കൊപ്പം നിൽക്കുന്ന ചിത്രവും പരാതിയായി ലഭിച്ചിരുന്നു. ആരോപണ വിധേയരിൽ പ്രധാനപ്പെട്ടവരെല്ലാം കോൺഗ്രസിൽനിന്ന് സി.പി.ഐയിൽ എത്തിയവരാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചിലർ ഒപ്പം നിന്ന് പിന്നിൽനിന്ന് കുത്തിയതായും ചിലർ നിർജീവമായിരുന്നെന്നും പരാതിയുണ്ട്. ആരോപണ വിധേയർ തെരഞ്ഞെടുപ്പിനുശേഷം പാർട്ടിയിൽ സജീവമെല്ലന്നും പ്രവർത്തകർ പറയുന്നു. കൺട്രോൾ കമീഷൻ അംഗം നൽകിയ റിപ്പോർട്ടിനെ തുടർന്ന് ജില്ല എക്സിക്യൂട്ടിവ് യോഗത്തിലാണ് പരാതി അന്വേഷിക്കാൻ തീരുമാനമായത്. പ്രിൻസ് മാത്യു, ടി.എം. മുരുകൻ, ടി.വി. അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.