ചിന്നക്കനാൽ ബാങ്ക് തോട് പുറമ്പോക്ക് കൈയേറിയെന്നും ആരോപണം

മൂന്നാർ: അഴിമതി ആരോപണങ്ങളെത്തുടർന്ന് സെക്രട്ടറിയെ സസ്പെൻഡ് ചെയ്ത ചിന്നക്കനാൽ സർവിസ് സഹകരണ ബാങ്ക് നിർമിച്ച ഓഫിസ് കെട്ടിടം തോട് പുറമ്പോക്ക് കൈയേറിയാണെന്നാണ് പുതിയ ആരോപണം. ഇടതുമുന്നണി ഭരിക്കുന്ന ബാങ്കിനെതിരെ സി.പി.െഎ പ്രാദേശിക നേതൃത്വം ആരോപണമുന്നയിച്ചതോടെയാണ് ബാങ്ക് ഇടപാടുകൾ വിവാദത്തിലായത്. ഇതിനിടെയാണ് കോടികൾ മുടക്കി നിർമിച്ച ഓഫിസ് കെട്ടിടം തോട് പുറമ്പോക്ക് കൈയേറിയാണെന്നാണ് ആരോപണം. ബാങ്ക് ഓഫിസും റിസോർട്ടുമായി രൂപകൽപന ചെയ്തിരിക്കുന്ന ബഹുനില കെട്ടിടത്തിൻെറ ഒരുഭാഗം തോടാണ്. ഈ പുറമ്പോക്ക് ഭൂമി കൈയേറി കെട്ടിടം നിർമിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് (ഐ) ചിന്നക്കനാൽ മണ്ഡലം കമ്മിറ്റി രംഗത്തുവന്നു. കെട്ടിട നിർമാണത്തിൻെറ മറവിൽ കോടികളുടെ അഴിമതി നടന്നതായും ആരോപണമുണ്ട്. അർഹതയില്ലാത്തവർക്ക് കോടികൾ വായ്പ അനുവദിച്ചതും രേഖകൾ ഇല്ലാതെ വായ്പകൾ കൊടുത്തതും വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിനും കലക്ടർക്കും ഉടൻ പരാതി നൽകുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സി. മുരുകപാണ്ടി പറഞ്ഞു. എന്നാൽ, ആരോപണങ്ങൾ കളവാണെന്ന് ബാങ്ക് പ്രസിഡൻറ് അളകർസാമി അറിയിച്ചു. ചില പിഴവുകൾ ശ്രദ്ധയിൽ പെട്ടതോടെ ഭരണസമിതി നടപടിയെടുത്തിട്ടുണ്ട്. തോട് പുറമ്പോക്ക് കൈയേറി എന്ന ആരോപണം ശരിയല്ല. എല്ലാ അനുമതിയും വാങ്ങിയാണ് കെട്ടിടനിർമാണം പൂർത്തിയാക്കിയത്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും പ്രസിഡൻറ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.