തൊടുപുഴ: തൊടുപുഴ നഗരത്തിനടുത്തുള്ള സ്കൂളിലെ ഓൺലൈൻ ക്ലാസിനിടെ നുഴഞ്ഞുകയറി അസഭ്യവർഷം നടത്തിയ കൗമാരക്കാനായ യുവാവിനെ പൊലീസ് കണ്ടെത്തി. പെൺകുട്ടികളടക്കമുള്ള ക്ലാസിൽ അധ്യാപിക ക്ലാസെടുക്കുന്നതിനിടെയാണ് കൗമാരക്കാരായ രണ്ടുപേർ തമ്മിൽ പരസ്പരം അസഭ്യവർഷവുമായി പോരടിച്ചത്. ഇതിൻെറ വിഡിയോ സമൂഹമാധ്യമങ്ങളിലൂെട പ്രചരിച്ച സാഹചര്യത്തിലാണ് സ്കൂളിൻെറ പരാതിയെ തുടർന്ന് ഇവരിൽ ഒരാളെ പൊലീസ് കണ്ടെത്തിയത്. തൊടുപുഴക്ക് സമീപം തന്നെയുള്ള ഒരു സ്കൂളിലെ വിദ്യാർഥിയാണ് കൗമാരക്കാരനെന്ന് പൊലീസ് പറഞ്ഞു. ഓൺലൈൻ ക്ലാസിൻെറ ലിങ്ക് വഴി കയറി അസഭ്യം പറയണമെന്നും അതല്ലെങ്കിൽ സമൂഹമാധ്യമ അക്കൗണ്ടുകളടക്കം ഹാക്ക് ചെയ്യുമെന്നും ഒരാൾ ഭീഷണിപ്പെടുത്തിയെന്ന കൗമാരക്കാരൻെറ വിശദീകരണം പൊലീസ് വിശ്വാസത്തിലെടുത്തില്ല. അസഭ്യവർഷം നടത്തിയവരിൽ ഒരാളെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സാങ്കേതിക വിദ്യയിൽ മിടുക്കനാണ് 10ാം ക്ലാസുകാരനായ യുവാവെന്നാണ് പൊലീസ് പറയുന്നത്. ഫോൺ ഫോർമാറ്റ് ചെയ്തതിന് ശേഷം ശാസിച്ച് വിദ്യാർഥിയെ വിട്ടയച്ചു. വിദ്യാർഥിയുടെ വിവരങ്ങൾ സൈബർ സെല്ലിന് കൈമാറിയതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഓൺലൈൻ ക്ലാസിനിടെ നാല് മിനിറ്റോളം നീളുന്ന അസഭ്യവർഷ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. പലതവണ അധ്യാപിക ശാസിക്കുകയും പിന്നീട് അപേക്ഷിക്കുകയും ചെയ്തെങ്കിലും ഇവർ അധിക്ഷേപം തുടരുകയായിരുന്നു. ------------------- സ്വാതന്ത്ര്യ ദിനാഘോഷം ലളിത ചടങ്ങാകും പരേഡുകള്‍ ഉണ്ടായിരിക്കില്ല തൊടുപുഴ: ജില്ലയില്‍ സ്വാതന്ത്ര്യ ദിനാഘോഷം സര്‍ക്കാര്‍ നിര്‍ദേശത്തിന് അനുസൃതമായി ലളിതമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തും. ജില്ലതല ആഘോഷം കുയിലിമലയിലെ പൊലീസ് എ.ആര്‍ ക്യാമ്പ് മൈതാനിയിലാണ്. രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തും. പ്രത്യേക ക്ഷണിതാക്കള്‍ മാത്രം പങ്കെടുക്കും. പരേഡുകള്‍ ഉണ്ടായിരിക്കില്ല. എം.പി, എം.എൽ.എമാര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവരും അവശ്യം വേണ്ട ജില്ലതല ഉദ്യോഗസ്ഥരും പങ്കെടുക്കും. എല്ലാവരെയും തെര്‍മല്‍ പരിശോധനക്ക് വിധേയമാക്കി മാത്രേമ പ്രവേശിപ്പിക്കുകയുള്ളൂ. കലക്ടര്‍ ഷീബ ജോർജിൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ പ്രതിനിധി യോഗത്തിൽ എ.ഡി.എം ഷൈജു പി.ജേക്കബ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. സതീഷ്‌കുമാര്‍, മറ്റ് വകുപ്പുതല പ്രതിനിധികള്‍ ഓണ്‍ലൈനായും പങ്കെടുത്തു. -------------- വായന പക്ഷാചരണ മത്സര വിജയികള്‍ തൊടുപുഴ: വായന പക്ഷാചരണത്തോട് അനുബന്ധിച്ച് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ കലാ മത്സരങ്ങളില്‍ വായനാനുഭവം വിഭാഗത്തില്‍ ബെന്യാമിൻെറ ആടുജീവിതം അവതരിപ്പിച്ച് കോതമംഗലം സൻെറ് അഗസ്റ്റിൻ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ അലീന ജോയി ഒന്നാംസ്ഥാനം കരസ്ഥമാക്കി. എൻെറ ഇഷ്ട പുസ്തക വിഭാഗത്തില്‍ ഷേക്സ്പിയറിൻെറ ഓഥല്ലോയെക്കുറിച്ച് പ്രതിപാദിച്ച കൂമ്പന്‍പാറ ഫാത്തിമമാത ഗേള്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസുകാരി വിസ്മയ രാഗേഷ് ഒന്നാംസ്ഥാനം നേടി. എൻെറ ഇഷ്ട കഥാപാത്രം വിഭാഗത്തില്‍ മുരിക്കാശ്ശേരി എസ്.എം.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസുകാരി മെര്‍ലിന്‍ സിജു ഒന്നാംസ്ഥാനവും അടിമാലി കൂമ്പന്‍പാറ ഫാത്തിമമാത ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാംക്ലാസുകാരി ജൂനിയ വിനോദ് രണ്ടാം സ്ഥാനവും നേടി. ആദ്യ രണ്ടുവിഭാഗങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് ആരും തെരഞ്ഞെടുക്കപ്പെട്ടില്ല. കോവിഡിൻെറ പാശ്ചാത്തലത്തില്‍ വിജയികള്‍ക്ക് സമ്മാനം തപാലില്‍ അയച്ചുനല്‍കും. ------------------- മുലയൂട്ടല്‍ വാരാചരണം തൊടുപുഴ: ഇടുക്കി ജില്ല ആരോഗ്യവകുപ്പിൻെറ നേതൃത്വത്തില്‍ ആഗസ്റ്റ് ഏഴുവരെ ലോക മുലയൂട്ടല്‍ വാരാചരണം വിവിധ പരിപാടികളോടെ നടത്തും. പരിപാടിയുടെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കായി ബോധവത്കരണ വെബിനാര്‍ നടത്തി. മൂന്നിന് ആരോഗ്യവകുപ്പിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടി നടത്തും. നാലിന് അമ്മമാരെ മുലയൂട്ടലിൻെറ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിന് ക്ലാസുകളും പ്രശ്നോത്തരി മത്സരവും പഞ്ചായത്തുതലത്തില്‍ നടത്തും. ആഗസ്റ്റ് അഞ്ചിന് ആരോഗ്യ ഉപകേന്ദ്രങ്ങളിലൂടെ ആശാ-അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ആറിന് ബ്ലോക്ക് തലത്തില്‍ ഹൈസ്‌കൂള്‍, ഹയർ സെക്കൻഡറി വിദ്യാർഥികളെ പങ്കെടുപ്പിച്ച് പോസ്റ്റർ ഡിസൈന്‍ മത്സരം നടത്തും. വിജയികള്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കും. പരിപാടിയുടെ സമാപന ദിനമായ ഏഴിന് ജില്ലയിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ജില്ലയില്‍ പ്രസവ ശുശ്രൂഷ നല്‍കുന്ന സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്കും ഓണ്‍ലൈനായി ബോധവത്കരണ സെമിനാര്‍ നടത്തും. സമാപന പരിപാടിയുടെ ജില്ലതല ഉദ്ഘാടനം ജില്ലയിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ആഗസ്റ്റ് ഏഴിന് നടത്തും. ഈ പരിപാടിയില്‍ ജില്ലയിലെ സര്‍ക്കാര്‍ തലത്തിലുള്ള ഏറ്റവും മികച്ച മുലയൂട്ടല്‍ കേന്ദ്രത്തിന് അവാര്‍ഡ് നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.