ഇടുക്കി പാക്കേജിന് മുന്‍ഗണന; കോവിഡ് ജാഗ്രതക്ക് പ്രത്യേക സംഘം

p2 lead... * ജില്ല വികസന സമിതി യോഗത്തിലാണ് തീരുമാനം തൊടുപുഴ: ഇടുക്കി പാക്കേജിന് മുൻഗണന നൽകിയും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കുന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ചും ജില്ല വികസന സമിതി യോഗം. ഇടുക്കി ജില്ലയില്‍ വിവിധ പദ്ധതികള്‍ വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കുന്നതിൻെറ പുരോഗതി യോഗം വിലയിരുത്തി. ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എമാരായ പി.ജെ. ജോസഫ്, വാഴൂര്‍ സോമന്‍, അഡ്വ. എ. രാജ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ്, വൈസ് പ്രസിഡൻറ് ഉഷാകുമാരി ടീച്ചര്‍, ജില്ല വികസന സമിതി കമീഷ്ണർ അര്‍ജുന്‍ പാണ്ഡ്യന്‍, വിവിധ തദ്ദേശ സ്വയംഭരണ സമിതികളുടെ ഭാരവാഹികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കലക്ടര്‍ ഷീബ ജോര്‍ജിൻെറ അധ്യക്ഷതവഹിച്ചു. --------- ഇടുക്കി പാക്കേജ്; 15നകം റിപ്പോർട്ട് നൽകണം ഇടുക്കി പാക്കേജ് നടപ്പാക്കുന്നതിന് നടപടികളുടെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകള്‍ ആഗസ്റ്റ് 15നകം കലക്ടർക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിര്‍ദേശിച്ചു. ഈ റിപ്പോര്‍ട്ട് ജില്ലതല ഉന്നതതല യോഗം ചര്‍ച്ചചെയ്ത ശേഷം ക്രോഡീകരിച്ച് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. പാക്കേജുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്ന് തീരുമാനമെടുക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ് പറഞ്ഞു. ജില്ലയില്‍ ഫലവൃക്ഷകൃഷി വ്യാപനം, മാംസ ഉൽപാദന ഫാമുകള്‍, കാര്‍ഷിക മേഖലയുടെ ഘടനാപരമായ മാറ്റം, മൂല്യവര്‍ധിത ഉൽപന്നങ്ങളുടെ ഉൽപാദനം, വാട്ടര്‍ ടൂറിസം വികസനം, ഏലപ്പാറ, കൊക്കയാര്‍ എന്നിവിടങ്ങളില്‍ മികച്ച ആരോഗ്യ സംവിധാനം, ടൂറിസം വികസനവുമായി ബന്ധപ്പെട്ട് മിനി വിമാനത്താവളം, ഉന്നത നിലവാരത്തിൽ വിദ്യാഭ്യാസ സൗകര്യം എന്നിവ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടുക്കി പാക്കേജില്‍ കാര്‍ഷികം, മണ്ണ് സംരക്ഷണം, ക്ഷീരവികസനം, മൃഗസംരക്ഷണം, കുടിവെള്ളം, ഗ്രാമീണ റോഡുകളുടെ വികസനം എന്നിവക്ക് പ്രാധാന്യം നല്‍കണമെന്ന് പി.ജെ. ജോസഫ് എം.എല്‍.എ നിര്‍ദേശിച്ചു. തോട്ടം മേഖലയില്‍ കുത്തരിക്കുപകരം വെള്ള അരി കൊടുക്കണമെന്ന നിര്‍ദേശം പരിഗണിക്കാന്‍ യോഗം തീരുമാനിച്ചു. --------- പഞ്ചായത്തുകളിൽ കോവിഡ് പ്രത്യേക സംഘം ജില്ലയിൽ കോവിഡ് ആശങ്കജനകമല്ലെങ്കിലും ചില പഞ്ചായത്തുകളില്‍ സി, ഡി കാറ്റഗറി മാറ്റമില്ലാതെ നില്‍ക്കുകയാണ്. ഇവിടങ്ങളില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാൻ യോഗത്തിൽ തീരുമാനമായി. നിലവില്‍ ഏഴ്മൊബൈല്‍ ടെസ്റ്റിങ് യൂനിറ്റ് ഉണ്ട്. ഇവയുടെ പ്രയോജനം ഈ പഞ്ചായത്തുകളില്‍ ലഭ്യമാക്കി പരിശോധന നടത്തും. ഇപ്പോള്‍ ജില്ലയുടെ പരിശോധന നിരക്ക് 8.3ശതമാനമാണ്. അത് അഞ്ചില്‍ താഴെയായി കൊണ്ടുവരാന്‍ തീവ്രശ്രമം നടത്തണം. കടകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടിന് അനുസൃതമായ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മറ്റു ജില്ലകളിലെപ്പോലെ വലിയ പട്ടണങ്ങള്‍ ഇടുക്കിയില്‍ ഇല്ല എന്നത് രോഗവ്യാപന സാധ്യതയെ തടയുന്നതാണ്. ജനങ്ങള്‍ ഒരേസ്ഥലത്ത് ഒരേസമയത്ത് കേന്ദ്രീകരിക്കുന്നത് ഒഴിവാക്കുന്ന തരത്തില്‍ നിശ്ചിത സമയക്രമത്തില്‍ കടകള്‍ തുറക്കുന്ന ക്രമീകരണങ്ങള്‍ സ്വീകരിക്കും. ------- കാലവർഷം; ജില്ല സജ്ജം കാലവർഷവുമായി ബന്ധപ്പെട്ട് മുല്ലപ്പെരിയാറില്‍ നിലവില്‍ ജലനിരപ്പ് 136 അടി പിന്നിട്ടെങ്കിലും മഴ കുറയുന്ന സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് യോഗം വിലയിരുത്തി. അടിയന്തര സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട എല്ലാ നടപടികളും ഒരുക്കിയതായി മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായിട്ടുണ്ട്. അണക്കെട്ടുകളുടെ ജലനിരപ്പിൻെറ കാര്യത്തില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും വിവരങ്ങള്‍ യഥാസമയം പൊതുജനങ്ങളെ അറിയിക്കണമെന്നും കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കി. കാലവര്‍ഷം മൂലം ജില്ലയുടെ മിക്ക ഭാഗങ്ങളിലും വൈദ്യുതി മുടങ്ങുന്നുവെന്ന പരാതികള്‍ ഒട്ടും വൈകാതെ പരിഹരിക്കണം. വശം ഇടിഞ്ഞ റോഡുകളില്‍ വേണ്ടത്ര മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. വെള്ളക്കെട്ടുണ്ടാകാതിരക്കാന്‍ ഇനിയും തെളിക്കാത്ത ഓടകള്‍ വൃത്തിയാക്കാന്‍ തയാറാകണം. കാറ്റില്‍ വലിയ നഷ്ടം സംഭവിച്ച കോടിക്കുളം പഞ്ചായത്തിനായി പ്രത്യേക പാക്കേജ് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ------- വന്യമൃഗശല്യം; നടപടിക്ക് വനംവകുപ്പിന് നിർദേശം ജില്ലയുടെ പല മേഖലകളിലും കാട്ടാന ഉള്‍പ്പെടെ വന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ചുവരുന്നതായി ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. പെരുവന്താനം, വണ്ടിപ്പെരിയാര്‍, കുമളി, ശാന്തന്‍പാറ, രാജകുമാരി, ചിന്നക്കനാല്‍, ദേവികുളം, മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, പള്ളിവാസല്‍, അടിമാലി എന്നിവിടങ്ങളില്‍ കാട്ടാനകള്‍ കൃഷിയും നിര്‍മിതികളും നശിപ്പിക്കുന്നു. വനംവകുപ്പുമായി ആലോചിച്ച് സോളാര്‍ ഹാങ്ങിങ് വേലികള്‍ സ്ഥാപിക്കുന്നത് ആലോചിക്കണമെന്ന് വനംവകുപ്പിന് യോഗം നിര്‍ദേശം നല്‍കി. കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഇത്തരത്തില്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഡി.എഫ്.ഒ കണ്ണന്‍ അറിയിച്ചു. വഞ്ചിവയല്‍ ട്രൈബല്‍ സ്‌കൂളില്‍ ഇപ്പോള്‍ ഒമ്പത് ക്ലാസ് മുറികളുടെ കുറവുണ്ടെന്നും കോവിഡ് പ്രതിസന്ധി അവസാനിച്ചശേഷം ക്ലാസ് തുടങ്ങുമ്പോള്‍ ഇത് കുട്ടികള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുമെന്നും വാഴൂര്‍ സോമന്‍ എം.എല്‍.എ യോഗത്തിൽ അറിയിച്ചു. കാലവര്‍ഷത്തെത്തുടര്‍ന്ന് മൂന്നാര്‍ ദേവികളും മേഖലകളില്‍ മണ്ണിടിച്ചിലും റോഡുതകര്‍ച്ചകളും ഉണ്ടെന്നും ഗതാഗതം സുഗമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും രാജ എം.എൽ.എ ചൂണ്ടിക്കാട്ടി. ഈ സാമ്പത്തികവര്‍ഷത്തെ ആദ്യ ജില്ല വികസന സമിതി യോഗമാണ് ഓൺലൈനിലൂടെ ചേർന്നത്. ----------- TDL yogam കലക്ടറേറ്റിൽ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിൻ സംസാരിക്കുന്നു. ഡീന്‍ കുര്യാക്കോസ് എം.പി സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.