വാഴത്തോപ്പ് കെ.എസ്.ഇ.ബി കോളനിയില്‍ കുടിവെള്ളവിതരണം പുനരാരംഭിച്ചു

ചെറുതോണി: ജലവിതരണം നിലച്ച് ആറുദിവസത്തിനുശേഷം വാഴത്തോപ്പ് കെ.എസ്.ഇ.ബി കോളനിയില്‍ കുടിവെള്ളമെത്തി. വെള്ളം കിട്ടാതെ ഇവിടെ ഇരുന്നൂറോളം കുടുംബങ്ങൾ ദുരിതത്തിലായിരുന്നു. ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചമൂലമാണ് കുടിവെള്ളം തടസ്സപ്പെടുന്നതെന്ന് താമസക്കാര്‍ പറയുന്നു. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവരുമാണ് താമസിക്കുന്നത്. കുടുംബമായി താമസിക്കുന്ന ഇവര്‍ വെള്ളം കിട്ടാതായതോടെ മഴവെള്ളമുപയോഗിച്ചാണ് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. കുടിവെള്ളം ഒടുവിൽ വാഹനങ്ങളില്‍ വരുത്തിയിരുന്നു. ഇടുക്കി അണക്കെട്ടി‍ൻെറ നിര്‍മാണകാലത്ത് സ്ഥാപിച്ച പൈപ്പുകളാണ് കുടിവെള്ള വിതരണത്തിനുപയോഗിക്കുന്നത്. കാലപ്പഴക്കംമൂലം പൈപ്പ് പൊട്ടുന്നത് പതിവാണ്. അണക്കെട്ടില്‍നിന്ന് പമ്പ് ചെയ്യുന്ന വെള്ളമാണ് കോളനിയില്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്. പൈപ്പ് പൊട്ടല്‍ വ്യാപകമായതോടെ വര്‍ഷങ്ങളായി ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴായിപ്പോകുന്നുണ്ട്. വെള്ളം പാഴാകുന്നതിനാല്‍ അണക്കെട്ടിലെ വെള്ളമാണ് നഷ്ടപ്പെടുന്നത്. ഇത്തരത്തില്‍ ബോര്‍ഡിന് നഷ്ടമുണ്ടാകുന്നുണ്ടെങ്കിലും പൈപ്പ് മാറ്റാത്തതില്‍ ദുരൂഹതയുണ്ടെന്ന് താമസക്കാര്‍ പറയുന്നു. കെ.എസ്.ഇ.ബിയുടെ കൈവശമുള്ള സ്ഥലത്തി‍ൻെറ പകുതി ജില്ല പഞ്ചായത്തിന് വിട്ടുനല്‍കാന്‍ തീരുമാനമുണ്ടെങ്കിലും ഇതും നടപ്പാക്കിയിട്ടില്ല. കോളനിയിലെ തര്‍ക്കം മുതലെടുത്ത് കോളനിയിലെ ക്വാര്‍ട്ടേഴ്സുകള്‍ പലരും കൈയേറിയിട്ടുണ്ട്. ഉത്തരവാദികളില്ലാത്തതിനാല്‍ കോളനിയിലെ കെട്ടിടങ്ങളും പൊളിച്ചുകൊണ്ടുപോകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.