മൂന്നാറിൽ രണ്ടിടത്ത് മണ്ണിടിഞ്ഞു; ഗതാഗതം മുടങ്ങി

മൂന്നാർ: രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയിൽ മൂന്നാറിൽ രണ്ടിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗവ. കോളജിൻെറ മുന്നിലും മറയൂർ റോഡിൽ എട്ടാം മൈലിലുമാണ് മണ്ണിടിഞ്ഞത്. മണ്ണിടിച്ചിൽ പതിവായ ഗവ. കോളജ് കാമ്പസിൻെറ പരിധിയിലാണ് വ്യാഴാഴ്ച രാത്രി വീണ്ടും മണ്ണിടിഞ്ഞത്. കോളജിൻെറ പഴയ ലൈബ്രറി കെട്ടിടത്തിൻെറ അസ്ഥിവാരം തകരുന്ന നിലയിലാണ് ഇപ്പോഴത്തെ മണ്ണിടിച്ചിൽ. വലിയ തിട്ട അപ്പാടെ ഇടിഞ്ഞ് റോഡിലേക്കുവീണു. വന്മരങ്ങളും പാറക്കല്ലുകളും ചേർന്ന് താഴേക്ക് പതിച്ചതോടെ ചെറുവാഹനങ്ങൾക്കുപോലും സഞ്ചരിക്കാൻ കഴിയാത്തവിധം റോഡിൽ മണ്ണ് നിറഞ്ഞു. ഇതോടെ ഇതുവഴി ഗതാഗതം രാവിലെ മുതൽ അധികൃതർ നിരോധിച്ചു. ഉച്ചയോടെ മണ്ണ് നീക്കാൻ തുടങ്ങിയെങ്കിലും വാഹനങ്ങൾ കടത്തിവിടുന്നത് അപകടമാണെന്ന നിലപാടിലാണ് റവന്യൂ, പൊലീസ് അധികൃതർ. അന്തർസംസ്ഥാന പാതയായ ഉദുമൽപേട്ട റോഡിൽ എട്ടാംമൈൽ ഭാഗത്താണ് മണ്ണിടിഞ്ഞത്. റോഡിലേക്ക് കല്ലും ചളിയും നിറഞ്ഞൊഴുകിയതോടെ ഇതുവഴി ഗതാഗതം നിലച്ചു. ഉച്ചകഴിഞ്ഞ് മണ്ണ് ഭാഗികമായി നീക്കിയശേഷം വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. കനത്തമഴയും ശക്തമായ കാറ്റും മേഖലയിൽ തുടരുന്നതിനാൽ കനത്ത ജാഗ്രതയിലാണ് ജനങ്ങൾ. നല്ലതണ്ണിയാറും മുതിരപ്പുഴയും നിറഞ്ഞൊഴുകുകയാണ്. പഴയ മൂന്നാർ ഹെഡ് വർക്സ് ഡാം കവിഞ്ഞൊഴുകുന്ന സ്ഥിതിയാണ്. ദേവികുളം റോഡിലെ ഗവ. കോളജിൻെറ 12 ഏക്കർ ഭൂമിയും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. 2004ലാണ് ആദ്യമായി മണ്ണിടിച്ചിൽ ഉണ്ടായത്. അന്ന് പ്രധാന കെട്ടിടങ്ങളെല്ലാം തകർന്നു. അതോടെ കോളജ് പ്രവർത്തനം അവിടെനിന്ന് മാറ്റി. 2018ലും കോളജിൻെറ പകുതി സ്ഥലവും തകർത്ത് മണ്ണിടിഞ്ഞു. അതോടെ കോളജിൻെറ പ്രവർത്തനം അപകടത്തിലാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനുശേഷമാണ് കഴിഞ്ഞമാസം വീണ്ടും അരക്കിലോമീറ്ററിനുള്ളിൽ കോളജിൻെറ തിട്ട മൂന്നിടത്ത് വീണ്ടും വൻതോതിൽ ഇടിഞ്ഞത്. ഇതോടെ കെട്ടിടങ്ങൾ പൊളിക്കണമെന്ന് സബ് കലക്ടർ റിപ്പോർട്ടും നൽകി. അതേ ഭാഗത്ത് തന്നെയാണ് ഇപ്പോൾ മണ്ണിടിഞ്ഞത്. ഇനിയും മണ്ണിടിഞ്ഞാൽ വലിയ കെട്ടിടങ്ങൾ സഹിതം റോഡിലേക്ക് മറിയുമെന്നാണ് ആശങ്ക. മഴ തുടരുന്നതിനാൽ ജാഗ്രതയിലാണ് അധികൃതരും. ചിത്രങ്ങൾ ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.