ഭീതിപരത്തി വീണ്ടും കാട്ടാനക്കൂട്ടം; ലക്ഷങ്ങളുടെ കൃഷിനാശം

നെടുങ്കണ്ടം: ദിവസങ്ങളായി അണക്കരമെട്ടില്‍ താവളമുറപ്പിച്ച കാട്ടാനക്കൂട്ടം വ്യാപകതോതില്‍ കൃഷി നശിപ്പിച്ചു. അതിര്‍ത്തിയോട് ചേര്‍ന്ന കാര്‍ഷിക മേഖലയിലാണ് കാട്ടാനക്കൂട്ടം നാശംവിതച്ചത്. മേഖലയിലെ നാല് കര്‍ഷകരുടെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞദിവസം കാട്ടാനകള്‍ കയറി ലക്ഷങ്ങളുടെ കൃഷിനശിപ്പിച്ചത്. കുട്ടിയാന അടക്കം മൂന്ന് ആനകള്‍ മേഖലയില്‍ ദിവസങ്ങളായി തമ്പടിച്ചിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഏലം, ഏത്തവാഴ, കമുക്, കാപ്പി, ചേന, ചേമ്പ്, വാഴ, കപ്പ തുടങ്ങിയവയാണ് നശിപ്പിച്ചത്. ഏലച്ചെടികള്‍ നനക്കുന്നതിനുള്ള പി.വി.സി പൈപ്പ് സംവിധാനങ്ങളും തകർത്തു. അണക്കരമെട്ട് സ്വദേശി ജോമോൻെറ കൃഷിയിടത്തിലെ നൂറിലധികം ഏത്തവാഴകളാണ് നശിപ്പിച്ചത്. പാട്ടത്തിന് ഏലം കൃഷി നടത്തുന്ന സന്തോഷിന് അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തമിഴ്നാട് വനമേഖലയില്‍നിന്ന് എത്തുന്ന ആനകള്‍ രാത്രിയാണ് കൃഷിയിടങ്ങളിൽ കടക്കുക. വാഴകൃഷിയാണ് കൂടുതലായും നശിപ്പിക്കുന്നത്. ഏലച്ചെടികള്‍ പിഴുതും ചവുട്ടിയും നശിപ്പിക്കും. പുലര്‍ച്ചയോടെ അതിര്‍ത്തിയിലെ വനമേഖലയിലേക്ക് മടങ്ങുകയാണ് പതിവ്. കുട്ടിയാനകള്‍ ഉണ്ടെങ്കില്‍ നാശനഷ്ടം വർധിക്കുമെന്നും കര്‍ഷകര്‍ പറയുന്നു. മാസങ്ങൾ മുമ്പാണ് നെടുങ്കണ്ടം പഞ്ചായത്തിലെ പുഷ്പക്കണ്ടത്ത് വീടും കൃഷിയിടങ്ങളും നശിപ്പിച്ചത്. പുഷ്പക്കണ്ടം അണക്കരമെട്ട് സ്വദേശി ഗംഗാധരന്‍പിള്ളയുടെ വീട് പൂര്‍ണമായും തകര്‍ത്തിരുന്നു. സംഭവസമയം ഇദ്ദേഹം ചോറ്റുപാറയിലുള്ള വീട്ടിലായിരുന്നതിനാല്‍ അപകടം ഒഴിവായി. സമീപത്തെ ഏലത്തോട്ടത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടം മേഖലയിലാകെ ഭീതി വിതച്ചിരിക്കുകയാണ്. പ്രദേശവാസികൾ രാത്രി വീടിനുള്ളില്‍ ഉറങ്ങാന്‍പോലും ഭയപ്പെടുകയാണ്. പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ച് വെളിച്ചത്തിന് സംവിധാനം ഒരുക്കിയാല്‍ ഒരു പരിധിവരെ ആനകള്‍ എത്തുന്നത് തടയാനാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിര്‍ത്തിയില്‍ ആനകള്‍ കൃഷിയിടത്തിലേക്ക് കടക്കാതിരിക്കാന്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.