ദേവികുളം ഗ്യാപ് റോഡ് ഭാഗികമായി തുറക്കും

അടിമാലി: ജൂലൈ 15ന് ദേവികുളം ഗ്യാപ് റോഡ് ഭാഗികമായി ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ജില്ല കലക്ടർ എച്ച്. ദിനേശൻ. ഗ്യാപ് റോഡിലെ അവസാനഘട്ട നിർമാണങ്ങൾ നേരിട്ടെത്തി വിലയിരുത്തിയശേഷമാണ് കലക്ടർ ഇക്കാര്യമറിയിച്ചത്. മുൻ നിശ്ചയപ്രകാരം ജൂൺ 30ന് പാത തുറന്നുനൽകാൻ തീരുമാനിച്ചെങ്കിലും പണിതീരാൻ രണ്ടാഴ്ചകൂടി വേണ്ടിവരുമെന്നതിനാലാണ് ജൂലൈ 15ന് തുറക്കാൻ തീരുമാനിച്ചത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽപ്പെട്ട മൂന്നാർ-മുതൽ ബോഡിമെട്ടുവരെയുള്ള ഭാഗത്തെ വീതികൂട്ടൽ പണി ഏകദേശം പൂർത്തിയായതായും ഗതാഗതം പുനരാംഭിച്ചശേഷം ബാക്കി പണി പൂർത്തിയാക്കുമെന്നും കലക്ടർ പറഞ്ഞു. ദേവികുളം സബ് കലക്ടർ എസ്. പ്രേംകൃഷ്ണൻ, മറ്റ് ഉദ്യോഗസ്ഥർ, ദേശീയപാതാ അധികൃതർ എന്നിവരും കലക്ടർക്കൊപ്പമുണ്ടായിരുന്നു. വീതികൂട്ടലിനിടയിൽ പലപ്പോഴായി ഗ്യാപ് റോഡിൽ മലയിടിച്ചിലുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഒരുവർഷമായി ഇതുവഴിയുള്ള ഗതാഗതം നിലച്ചുകിടക്കുകയാണ്. ഗ്യാപ് റോഡ് സന്ദർശനത്തിനുശേഷം കലക്ടറുടെ നേതൃത്വത്തിൽ എം.ജി. കോളനിക്ക് സമീപം സ്വകാര്യ വ്യക്തി കൈയേറിയ സർക്കാർ ഭൂമിയിൽ സന്ദർശനം നടത്തി. വനംവകുപ്പ് നഴ്സറി നടത്താനായി അനുവദിച്ച രണ്ടര ഏക്കറോളം ഭൂമിയാണ് കൈയേറി പട്ടയം വ്യാജമായി നിർമിച്ച് സ്വന്തമാക്കിയത്. പട്ടയം വ്യാജമാണെന്നും ഇത് റദ്ദ് ചെയ്ത് ഭൂമി പിടിച്ചെടുക്കണമെന്നുമാവശ്യപ്പെട്ട് മുൻ സബ് കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.