തയ്യൽ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലേക്ക്

കട്ടപ്പന: ലോക്ഡൗൺ പ്രതിസന്ധിയിൽ ജില്ലയിലെ തയ്യൽ തൊഴിലാളികൾ പട്ടിണിയിലേക്ക്. ഇൗ സാഹചര്യത്തിൽ ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും കടകള്‍ തുറക്കാൻ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായി. ഭൂരിഭാഗം തയ്യൽ തൊഴിലാളി കുടുംബങ്ങളുടെയും വരുമാനം പൂർണമായി നിലച്ചു. തൊഴില്‍ ലഭിച്ചിരുന്ന സ്കൂള്‍ സീസണ്‍, ക്രിസ്മസ്, ഓണം, പെരുന്നാള്‍ ഉള്‍പ്പെടെ എല്ലാ സീസണുകളിലും സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഇതോടെ വായ്പയെടുത്തും മറ്റും സ്ഥാപനം തുടങ്ങിയ വ്യക്തികളും കൂട്ടായ്മകളും കടക്കെണിയിലായി. നേരത്ത ഉപഭോക്താക്കൾ നൽകിയ തുണികള്‍പോലും തുന്നി തിരികെ നൽകി ഉപജീവന മാര്‍ഗം കണ്ടെത്താന്‍ തൊഴിലാളികള്‍ക്ക് കഴിഞ്ഞില്ല. ഇവയെല്ലാം തൊഴില്‍ സ്ഥാപനങ്ങളില്‍ പൊടിയടിച്ച് നശിക്കുന്ന അവസ്ഥയിലാണ്. അതിനാല്‍ ഇത്തരത്തില്‍ തൊഴില്‍ ചെയ്ത് തുന്നിെവച്ച വസ്ത്രങ്ങള്‍ തിരികെ നൽകി വരുമാനമാര്‍ഗം കണ്ടെത്തുവാന്‍ ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും കടകള്‍ തുറക്കാൻ അനുമതി നല്‍കണമെന്ന് എ.കെ.ടി.എ ജില്ല കമ്മിറ്റി കലക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. എല്ലാ മേഖലകള്‍ക്കും ഇളവുകള്‍ നല്‍കിയ സര്‍ക്കാര്‍ തയ്യല്‍ തൊഴിലാളികളെ അവഗണിച്ചെന്നും പരാതിയുണ്ട്. താരതമ്യേന ജനസമ്പര്‍ക്കം കൂടുതലുണ്ടാക്കുന്ന വന്‍കിട വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയപ്പോള്‍ ഒന്നോ രണ്ടോ പേര്‍ തൊഴിലെടുക്കുന്ന ജനസമ്പര്‍ക്കം വളരെ കുറവായ തയ്യല്‍ സ്ഥാപനങ്ങളെ അവഗണിച്ചത് വിവേചനമാണെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ജൂണ്‍ 11ന് കൂടുതല്‍ ഇളവുകള്‍ നല്‍കിയത് പ്രകാരം സ്ഥാപനങ്ങള്‍ എല്ലാം തുറക്കാനുള്ള അനുമതി നല്‍കിയപ്പോഴും തുറക്കാവുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ തയ്യല്‍ കടകൾ ഇല്ല. തയ്യൽ തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിച്ച് കടകൾ തുറക്കാൻ അനുമതി നൽകണമെന്ന് എ.കെ.ടി.എ ജില്ല ജനറല്‍ സെക്രട്ടറി എൻ.സി. ബാബു ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.