ലയത്തിനു സമീപം പുലിയെന്ന് അഭ്യൂഹം; തൊഴിലാളികൾ ഭീതിയിൽ

മൂന്നാർ: തൊഴിലാളി ലയത്തിനു മുന്നിൽ രണ്ടുവട്ടം പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നതോടെ ജനങ്ങൾ ഭീതിയിൽ. മൂന്നാർ - മാട്ടുപ്പെട്ടി റോഡിലെ കൊരണ്ടിക്കാട്ടാണ് നട്ടുച്ചക്ക് പുലിയെ കണ്ടതായി പറയുന്നത്. സ്കൂൾ, കടകൾ, തൊഴിലാളി ലയങ്ങൾ എന്നിവയുള്ള തിരക്കേറിയ കവലയാണ് കൊരണ്ടിക്കാട്. പ്രധാന റോഡിൻെറ മുകൾ ഭാഗത്തുള്ള കമ്പനിവക ലയത്തിൻെറ മുറ്റത്താണ് രണ്ടുപ്രാവശ്യം പുലിയെ കണ്ടത്. ബുധനാഴ്ച രാത്രി പുലിയെപ്പോലെയുള്ള ഏതോ ജീവി ലയത്തിനു മുന്നിലൂടെ ഓടിപ്പോയതായി കണ്ടിരുന്നു. എന്നാൽ, പുലിയാണെന്ന് ഉറപ്പിച്ചിരുന്നില്ല. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് കമ്പനി ഡ്രൈവർ വനരാജ് തൻെറ ക്വാർട്ടേഴ്സിനു മുന്നിൽ നിൽക്കുമ്പോൾ പുലിയെ നേരിട്ട് കണ്ടതായി പറയുന്നു. ഇടത്തരം വലുപ്പമുള്ള പുലി ഗ്രാംസ് ലാൻഡ് റോഡിനു സമീപമുള്ള കാട്ടിലേക്ക് പോയി. മൂന്നാർ ടൗണിനും മാട്ടുപ്പെട്ടിക്കും ഇടയിലുള്ള ഇവിടെ പുലിയെ കണ്ടെന്ന വാർത്ത വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാൽ, ജനവാസകേന്ദ്രങ്ങളിൽ പുലി ഇറങ്ങാൻ സാധ്യത കുറവാണെന്ന് പറയപ്പെടുന്നു. ഏതെങ്കിലും തരത്തിൽ പരിക്കേറ്റ വന്യമൃഗങ്ങൾ എളുപ്പത്തിൽ ഇരതേടാനായി നാട്ടിലിറങ്ങാറുണ്ട്. ജനവാസ കേന്ദ്രത്തിലെ പുലി സാന്നിധ്യം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.