കുറത്തിക്കുടിക്ക് വേണം കൊള്ളാവുന്നൊരു റോഡ്

p4 lead അടിമാലി: മുതുവാന്‍ സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന കുറത്തിക്കുടിയുടെ ഏറ്റവും വലിയ ആവശ്യം ഗതാഗതയോഗ്യമായൊരു റോഡാണ്. വനത്തിനുള്ളിലൂടെ 15 കിലോമീറ്റര്‍ സാഹസികമായി സഞ്ചരിച്ചാണ് കോളനിയിലെ നിര്‍ധനകുടുംബങ്ങള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഇപ്പോഴും പുറംലോകത്തെത്തുന്നത്. ദുര്‍ഘടപാതയിലൂടെ കാട്ടുമൃഗങ്ങളുടെ ആക്രമണം ഭയന്ന് ജീപ്പ് മാര്‍ഗം ഇവര്‍ക്ക് പുറത്തെത്തണമെങ്കില്‍ കുറഞ്ഞത് ഒന്നര മണിക്കൂര്‍ വേണം. 300 കുടുംബങ്ങളിലായി 2800ലധികം ആളുകള്‍ കുറത്തിക്കുടിയിലെ വിവിധ കോളനികളിലായി വസിക്കുന്നു. അടിമാലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിൽപെട്ടതാണ് ഇവിടം. പുറംലോകവുമായി പ്രധാനമായി ബന്ധപ്പെടാനുള്ളത് ആറാംമൈല്‍-പഴംബ്ലിച്ചാല്‍-ഇളംബ്ലാശ്ശേരി-ആവറുകുട്ടി പാതയാണ്. കൂടാതെ ആനക്കുളം വഴി മാങ്കുളത്തേക്കും അവറുകുട്ടിയില്‍നിന്ന് പടിക്കപ്പ് വഴിയും പുറംലോകത്ത് എത്താം. എന്നാല്‍, കാട്ടാന, കാട്ടുപോത്ത് ഉള്‍പ്പെടെ വന്യമൃഗങ്ങളുടെ ഭീഷണി അതിജീവിച്ച് വേണം സഞ്ചരിക്കാൻ. കഴിഞ്ഞ ദിവസം മെഡിക്കല്‍ സംഘം തോട് മുറിച്ചുകടക്കുന്നതിനിടെ കുത്തൊഴുക്കിൽപെട്ട് തോടിൻെറ നടുക്ക് കുടുങ്ങിയിരുന്നു. സാഹസികമായാണ് രക്ഷപ്പെട്ടത്. കുടിയോട് ചേര്‍ന്ന കൂന്ത്രപ്പുഴയില്‍ ചങ്ങാടത്തില്‍ എത്തിയ ആദിവാസികളും അപകടത്തിൽപെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും കോളനിയോട് കടുത്ത അവഗണനയാണെന്നാന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്. കാലവര്‍ഷത്തില്‍ റേഷന്‍ വാങ്ങുന്നതാണ് പ്രധാന വെല്ലുവിളി. കുറത്തിക്കുടിയിലെ റേഷന്‍ കടയില്‍ പലപ്പോഴും സാധനങ്ങളുണ്ടാകില്ല. ഇതോടെ മാങ്കുളത്ത് എത്തണം. ഇത് ദുരിതമാണ്. കോവിഡ് വ്യാപിക്കുന്ന ഇവിടെ ഇപ്പോള്‍ പുറംനാട്ടില്‍ പോയി ഭക്ഷ്യവസ്തുക്കളും ശേഖരിക്കാന്‍ പറ്റുന്നില്ല. 142 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. പത്തോളം ജീപ്പുകള്‍ കോളനിയിലുള്ളവര്‍ക്കുണ്ട്. കല്ലുമാത്രമുള്ള വഴിയിലൂടെ സാഹസികമായി സർവിസ് നടത്തുന്നു. മഴപെയ്താല്‍ ഇടവഴിയില്‍ കിടക്കുകയേ നിര്‍വാഹമുള്ളൂ. കല്ലിട്ടുനികത്തിയും ഉന്തിയും തള്ളിയും വാഹനം ലക്ഷ്യസ്ഥാനത്ത് എത്തുേമ്പാള്‍ ഉണ്ടാകുന്ന പ്രശ്‌നം വിവരണാതീതമാണ്. ഗതാഗതയോഗ്യമായൊരു റോഡാണ് എല്ലാവരുടെയും സ്വപ്നമെന്ന് കോളനിവാസി ചെല്ലപ്പന്‍ പറയുന്നു. ഒരുവാഹനത്തിന് മാത്രം കടന്നുപോകാന്‍ തക്ക വിസ്താരമേ കുറത്തിക്കുടിയിലേക്കുള്ള റോഡിനുള്ളൂ. തീര്‍ത്തും ദുര്‍ഘടമായിടത്ത് കോണ്‍ക്രീറ്റ് തീര്‍ത്താല്‍ ഒരു പരിധിവരെ യാത്രക്ലേശത്തിനു പരിഹാരമാകും. റോഡ് വികസനത്തിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 30 ലക്ഷത്തോളം രൂപ വനം വകുപ്പ് മുടക്കിയെങ്കിലും അഴിമതിയില്‍ അട്ടിമറിക്കപ്പെട്ടു. ഇളംബ്ലാശ്ശേരി മുതലാണ് റോഡില്‍ കോണ്‍ഗ്രീറ്റ് ഉള്‍പ്പെടെ നടത്തിയത്. എന്നാല്‍, പേരിനു മാത്രം നടത്തിയ വികസനം പ്രയോജനപ്പെട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.