തെളിയാതെ ഹൈമാസ്റ്റ് ലൈറ്റുകള്‍; പാഴാകുന്നത് ലക്ഷങ്ങള്‍

ദേവികുളം, ഉടുമ്പൻചോല, ഇടുക്കി നിയോജക മണ്ഡലങ്ങളില്‍ 500ലേറെ ഹൈമാസ്റ്റ് ലൈറ്റുകൾ നോക്കുകുത്തികളായി അടിമാലി: ലക്ഷങ്ങള്‍ മുടക്കി ടൗണുകളിലും പ്രധാന കേന്ദ്രങ്ങളിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ തെളിയാതെ കിടക്കുന്നു. ദേവികുളം, ഉടുമ്പൻചോല, ഇടുക്കി നിയോജക മണ്ഡലങ്ങളില്‍ 500ലേറെ ഹൈമാസ്റ്റ് ലൈറ്റുകളാണ് നോക്കുകുത്തികളെപ്പോലെ കിടക്കുന്നത്. ഒരെണ്ണത്തിന് രണ്ടു മുതല്‍ ഏഴുലക്ഷത്തോളം രൂപ മുടക്കി സ്ഥാപിച്ചതാണ്. ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ടില്‍നിന്നും പഞ്ചായത്ത് ഫണ്ടില്‍നിന്നും അനുവദിച്ച ലൈറ്റുകളാണ് കൂടുതലും. പലയിടത്തും ലൈറ്റുകള്‍ െവച്ചതോടെ നേരത്തേയുണ്ടായിരുന്ന തെരുവുവിളക്കുകളും ഇല്ലാതായി. ജനപ്രതിനിധികളുടെ ഫണ്ടില്‍നിന്ന് അനുവദിക്കുന്ന ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ടതും വൈദ്യുതി ബില്‍ അടക്കേണ്ടതും പഞ്ചായത്താണ്. പല സ്ഥലങ്ങളിലും ഇവയുടെ മേല്‍നോട്ടച്ചുമതല ഏറ്റെടുക്കാന്‍ പഞ്ചായത്തുകള്‍ തയാറാകുന്നില്ല. ഏറ്റെടുത്താല്‍ തന്നെ ഓരോ തവണയും ചെലവാകുന്ന അറ്റകുറ്റപ്പണിയുടെ തുകയും വൈദ്യുതി ബില്ലും പഞ്ചായത്തിന് താങ്ങാനാവില്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു. അഞ്ചു വര്‍ഷം ഗാരൻറി നല്‍കി ഹൈമാസ്റ്റ് സ്ഥാപിച്ച കമ്പനികള്‍ കാലാവധിപോലും ഇവ പ്രവര്‍ത്തിപ്പിക്കാന്‍ തയാറായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. വാണിജ്യകേന്ദ്രമായ അടിമാലി പട്ടണത്തില്‍ മാത്രം തെളിയാത്തത് അഞ്ച് ഹൈമാസ്റ്റ് ലൈറ്റുകളാണ്. ബസ് സ്റ്റാൻഡിൽ നാലു വര്‍ഷം മുമ്പ് സ്ഥാപിച്ചത് കേവലം ആറു മാസമാണ് പ്രവര്‍ത്തിച്ചത്. ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ എത്തിയവര്‍ കേടായ ലൈറ്റുകള്‍ അഴിച്ചെടുത്തുകൊണ്ട് പോയതല്ലാതെ പിന്നീട് എത്തിയിട്ടില്ല. ഇതോടെ ബസ്സ്റ്റാൻഡ് ഇരുട്ടിലാണ്. രാത്രിയില്‍ സാമൂഹിക വിരുദ്ധരടക്കം സ്റ്റാൻഡിൻെറ നിയന്ത്രണം ഏറ്റെടുക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ രണ്ടെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മാങ്കുളത്തും അവസ്ഥ ഇതുതന്നെ. കൊന്നത്തടി പഞ്ചായത്തിലെ പ്രധാന കേന്ദ്രമായ കംബ്ലികണ്ടത്തും മിഴിയടച്ചിട്ട് മാസങ്ങളായി. പാറത്തോട്, പണിക്കന്‍കുടി, കഞ്ഞിക്കുഴി, നെടുങ്കണ്ടം, ഇടുക്കി എന്നിവിടങ്ങളിലും ഹൈമാസ്റ്റ് തെളിയുന്നില്ല. പല പഞ്ചായത്തുകളും അറ്റകുറ്റപ്പണിക്ക് ടെക്‌നീഷൻമാരില്ല. കൂടാതെ ഫണ്ടിൻെറ അപര്യാപ്തതയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.