വിപണിയില്ല; പച്ചക്കറി കര്‍ഷകര്‍ ദുരിതത്തില്‍

അടിമാലി: ലോക്ഡൗണിനെ തുടർന്ന് വിപണിയില്ലാതെ ജില്ലയിലെ പച്ചക്കറി കര്‍ഷകര്‍ ദുരിതത്തിൽ. പച്ചക്കറി ശേഖരിക്കാന്‍ വ്യാപാരികള്‍ എത്തുന്നില്ല. വാഹന സൗകര്യമില്ലാത്തതിനാല്‍ കൊണ്ടുപോയി നല്‍കാനും കഴിയുന്നില്ല. ഇതിനു പുറമെ കനത്ത മഴ തുടരുന്നതും കർഷകര്‍ക്ക് ദുരിതമായി. പാവല്‍, പടവല്‍, പയര്‍ കര്‍ഷകര്‍ക്കാണ് രണ്ടാംഘട്ട ലോക്ഡൗൺ ഏറെ വിനയായി മാറിയത്. പച്ചക്കറി ഉൽപന്നങ്ങൾക്ക് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മെച്ചപ്പെട്ട വിളവ് ഇക്കുറി ഉണ്ടായിരുന്നു. എന്നാല്‍, വിപണിയിലെത്തിക്കാന്‍ മാര്‍ഗമില്ലാതെ അവികസിത പ്രദേശങ്ങളിലുളള കര്‍ഷകര്‍ ദുരിതത്തിലായി. ശീതകാല പച്ചക്കറി കൃഷിയുടെ കേന്ദ്രമായ വട്ടവടയില്‍ പ്രതികൂലകാലാവസ്ഥയെ മറികടന്ന് കര്‍ഷകര്‍ വിളയിച്ചെടുത്തത് ടണ്‍ കണക്കിന് പച്ചക്കറികള്‍. പക്ഷേ, കോവിഡിൻെറ രണ്ടാം വ്യാപനവും ലോക്ഡൗണും പേമാരിയും ഇവിടെ കനത്ത നാശമാണ് വരുത്തിയത്. പച്ചക്കറി ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടി കോര്‍പ്പും കൃഷി ഭവനുകളും കര്‍ഷകരെ സഹായിക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചിട്ടുമില്ല. തദ്ദേശ സ്ഥാപനങ്ങളാണെങ്കില്‍ ഇത്തരം പ്രശ്‌നം കണ്ടില്ലെന്ന ഭാവമാണ്. ഇതോടെ പച്ചക്കറികള്‍ക്ക് വിപണി കണ്ടെത്താനാകാതെ വലഞ്ഞിരിക്കുകയാണ് വട്ടവടയിലെ കര്‍ഷകര്‍. ഈ മേഖലയില്‍നിന്നും മാങ്കുളത്തുനിന്നും ജൈവ പച്ചക്കറികള്‍ എറണാകുളം, തൃശൂര്‍ പോലുള്ള ജില്ലകളില്‍ വലിയ തോതില്‍ വില്‍ക്കുന്നതാണ്. സംസ്ഥാനത്ത് നേന്ത്രവാഴ ഉൽപാദനത്തില്‍ രണ്ടാംസ്ഥാനത്തുള്ള ഇടുക്കിയില്‍ കര്‍ഷകരും വിപണി കണ്ടെത്താന്‍ കഴിയാതെ വിഷമത്തിലാണ്. മെച്ചപ്പെട്ട വിലയുള്ളപ്പോഴും വില്‍പന നന്നേ കുറവാണ്. വ്യാപാരസ്ഥാപനങ്ങളില്‍ കച്ചവടം പകുതിയായി കുറഞ്ഞതോടെയാണ് കര്‍ഷകരുടെ വിളകള്‍ക്ക് ആവശ്യക്കാരില്ലാതായത്. ലോക്ഡൗണിനു പുറമെ പല പ്രദേശങ്ങളും തീവ്രരോഗ ബാധിത മേഖലകളുമായതിനാല്‍ കര്‍ഷകര്‍ക്ക് കൊണ്ടുപോയി വില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ കൃഷിയിടങ്ങളില്‍ വെള്ളം നിറഞ്ഞതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. പറിച്ചെടുക്കാത്ത പച്ചക്കറികള്‍ ചീഞ്ഞളിഞ്ഞുപോകുമെന്ന ആശങ്കയും കർഷകർക്കുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.