ദുരന്തത്തിന് വഴിയൊരുക്കി മഞ്ഞപ്പാറ മേഖലയിൽ പാറ പൊട്ടിക്കല്‍ തകൃതി

നെടുങ്കണ്ടം: പ്രളയത്തില്‍ നിരവധി മണ്ണിടിച്ചിലുകളും ഉരുള്‍പൊട്ടലുകളും സംഭവിച്ച മഞ്ഞപ്പാറ മേഖലയില്‍ പാറ പൊട്ടിക്കല്‍ തകൃതി. റോഡിന് സമീപത്തുനിന്ന്​ പാറ പൊട്ടിക്കുന്നത് ദുരന്തത്തിന് വഴിയൊരുക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. നെടുങ്കണ്ടം-മേലേചിന്നാര്‍ പാതയില്‍ മഴക്കാലത്തിന് മുന്നോടിയായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പാറ പൊട്ടിച്ച് നീക്കുന്നത്. ലോക് ഡൗണ്‍ ആയതോടെ വലിയ സ്‌ഫോടനങ്ങളോടെയാണ് കരിങ്കല്‍ ഖനനം. 2018ലെ പ്രളയത്തില്‍ പച്ചടി, മഞ്ഞപ്പാറ മേഖലകളില്‍ നിരവധി മണ്ണിടിച്ചിലുകളും ഉരുള്‍പൊട്ടലുകളും സംഭവിച്ചിരുന്നു. ഇവിടെ ശക്തമായ സ്‌ഫോടനങ്ങളോടു കൂടിയ കരിങ്കല്‍ ഖനനമാണ് നടക്കുന്നത്്. ദിവസങ്ങളായി തുടരുന്ന പാറ പൊട്ടിക്കല്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തോട് ചേര്‍ന്നാണ്. ഇത് പ്രദേശത്ത് ചലനം സൃഷ്​ടിക്കുമെന്നും മഴ ശക്തമാകുന്നതോടെ മണ്ണിടിച്ചിലിന് കാരണമാകുമെന്നും പ്രദേശവാസികള്‍ ഭയക്കുന്നു. തുടര്‍ച്ചായ സ്‌ഫോടനങ്ങള്‍ മൂലം വീടുകള്‍ക്ക് കുലുക്കം ഉണ്ടാകുന്നതായും പറയുന്നു. റോഡരികിലെ പാറക്കെട്ടില്‍ ഒന്നിന് മുകളില്‍ ഒന്നായി നിരവധി പാറകള്‍ ഉണ്ട്. ഇവ താഴേക്ക് പതിച്ചാല്‍ ഏക്കര്‍ കണക്കിന് കൃഷി ഭൂമി നശിക്കും. പൊട്ടിച്ച് മാറ്റുന്ന കരിങ്കല്‍ സമീപത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കാനാണ് ഉപയോഗിക്കുന്നതെന്നും അപകടകരമായ പാറകള്‍ നീക്കം ചെയ്യാനാണ് നിര്‍ദേശമെന്നും കരാറുകാരന്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.