ഭീഷണിയായി ദേശീയപാതയോരത്തെ മരങ്ങള്‍; മുറിച്ചുമാറ്റാന്‍ നടപടിയില്ല

അടിമാലി: ദേശീയപാതയോരത്തെ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. കൊച്ചി-മധുര ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍വരെ 300ലേറെ വന്മരങ്ങളാണ് അപകടാവസ്ഥയില്‍ നില്‍കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ വേനല്‍മഴയില്‍ വാളറ മൂന്ന് കലുങ്കില്‍ വനന്മരം കടപുഴകിയിരുന്നു. നാല് മണിക്കൂറിലേറെ തടസ്സപ്പെട്ട വാഹനഗതാഗതം ഫയര്‍ഫോഴ്‌സും പൊലീസുമെത്തിയാണ് പുനഃസ്ഥാപിച്ചത്. പാതിരാത്രിയിൽ മരംവീണത് ദുരന്തം ഒഴിവാക്കി. നേര്യമംഗലം മുതല്‍ വാളറ വരെ അപകടാവസ്ഥയില്‍നിന്നിരുന്ന മരങ്ങള്‍ വെട്ടിമാറ്റാൻ 2014 ആഗസ്റ്റിൽ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. തുടര്‍ന്ന് നേര്യമംഗലം റേഞ്ച് ഓഫിസര്‍ നടത്തിയ പരിശോധനയില്‍ ഉണങ്ങിയതും അപകടാവസ്ഥയില്‍ നില്‍ക്കുന്നതുമായി 434 മരങ്ങളുണ്ടെന്നും ഇവ വെട്ടിമാറ്റണമെന്നും ദേവികുളം ഡി.എഫ്.ഒക്ക് റിപ്പോര്‍ട്ട് നല്‍കി. മരം വെട്ടിനീക്കാൻ വനംഡിപ്പോ അധികൃതര്‍ക്ക് ഡി.എഫ്.ഒ ഉത്തരവ് കൈമാറിയെങ്കിലും നടപടി ഉണ്ടായില്ല. ഇതിനുശേഷം നിരവധി മരങ്ങള്‍ ഈ ഭാഗത്ത് മാത്രം മറിയുകയും 22 വാഹനങ്ങളുടെ മുകളില്‍ വീഴുകയും ചെയ്തു. രണ്ടുവര്‍ഷം മുമ്പ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏതാനും മരങ്ങള്‍ വനംവകുപ്പ് മുറിച്ചിരുന്നു. എന്നാല്‍, അപകടാവസ്ഥയില്‍നിന്നിരുന്ന മരങ്ങള്‍ മുറിച്ചില്ല. കഴിഞ്ഞയാഴ്ച വേനല്‍മഴയില്‍ മരംവീണതോടെ നാട്ടുകാര്‍ ഭയത്തിലാണ്. അടിമാലി മുതല്‍ മൂന്നാര്‍ വരെയും ഇത്തരത്തില്‍ നിരവധി മരങ്ങള്‍ നില്‍ക്കുന്നുണ്ട്. ഇത് വീടുകള്‍ക്കും ഭീഷണിയായത് നിരന്തരം ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി. രണ്ടുവര്‍ഷമായി പരാതിയുമായി ദേശീയപാത കാര്യാലയത്തില്‍ കയറിയിറങ്ങിയിട്ടും ഫലം ഉണ്ടായില്ലെന്നാണ് ഇവര്‍ പറയുന്നത്. ചുവട് ദ്രവിച്ച മരങ്ങള്‍ ഉടന്‍ മുറിച്ചുമാറ്റിയില്ലെങ്കില്‍ കാലവര്‍ഷം വരാനിരിക്കെ വന്‍ ദുരന്തം ഉണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാമൂഹിക വനവത്കരണ വിഭാഗം വാല്യുവേഷന്‍ നല്‍കാന്‍ വൈകുന്നതാണ് മരങ്ങള്‍ മുറിച്ചുനീക്കാന്‍ പ്രധാന തടസ്സം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.