എത്രനാള്‍ കാക്കണം കാത്തിരിപ്പ് കേന്ദ്രത്തിന്?

നെടുങ്കണ്ടം: നീണ്ട 11വര്‍ഷത്തെ കാത്തിരിപ്പിനുശേഷം നെടുങ്കണ്ടം കിഴക്കേ കവലയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങിയ ബസ് കാത്തിരിപ്പ്്് കേന്ദ്രത്തിൻെറ നിർമാണവും പാതിവഴിയില്‍ മുടങ്ങി. 20 ലക്ഷം രൂപ മുടക്കി ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കാനായിരുന്നു പദ്ധതി. ഫോണ്‍ ചാര്‍ജിങ്, എഫ്.എം റേഡിയോ, കുടിവെള്ളം എന്നിവയടക്കം ക്രമീകരിക്കാനും തീരുമാനിച്ചിരുന്നു. കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടം പഞ്ചായത്ത് ഓഫിസിന് എതിര്‍വശത്ത്് എല്‍.ഐ.സി ഓഫിസിനോട് ചേര്‍ന്നാണ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണം ആരംഭിച്ചത്. എന്നാല്‍, തുടക്കത്തിലെ ചില ആശയക്കുഴപ്പങ്ങള്‍ ഉയര്‍ന്നു. സമീപത്തുള്ള ട്രാന്‍സ്‌ഫോര്‍മര്‍ ഭീഷണി ഉയര്‍ത്തുന്നതായി പരാതിവന്നു. വീതി കുറഞ്ഞ ഇവിടെ കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചാല്‍ ഗതാഗതക്കുരുക്ക് വര്‍ധിക്കാനിടയാകുമെന്ന്്് ഒരുവിഭാഗം ചൂണ്ടിക്കാട്ടി. കിഴക്കേ കവലയില്‍ നെടുങ്കണ്ടത്തേക്ക് വരുന്ന ബസുകള്‍ പൊലീസ് സ്‌റ്റേഷന് എതിര്‍വശത്തും കട്ടപ്പന ഭാഗത്തേക്കുപോകുന്ന ബസുകള്‍ ജുമാമസ്ജിദിന് മുന്‍വശത്തുമാണ് നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കുന്നത്. എന്നാല്‍, പുതിയ കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുന്നതോടെ ഇരുഭാഗത്തേക്കുമുള്ള ബസുകള്‍ ഇവിടെ നിര്‍ത്തേണ്ടിവരുന്നതിനാല്‍ തിരക്ക് കൂടുമെന്നായിരുന്നു പരാതി. ഇതൊന്നും ഗൗനിക്കാതെ തറ ഏകദേശം പൂര്‍ത്തിയാക്കിയതോടെ നിര്‍മാണം നിലച്ചു. ഇതിൻെറ കാരണം പഞ്ചായത്തിനോ പൊതുമരാമത്തിനോ അറിയില്ല. വാഹനമിടിച്ച് നിലം പൊത്താറായ പഴയ കാത്തിരിപ്പ്്് കേന്ദ്രം പൊളിച്ചുനീക്കി 10 വര്‍ഷം പിന്നിട്ടിട്ടും പുതുക്കിപ്പണിയാന്‍ മാറിവന്ന ഗ്രാമപഞ്ചായത്ത്് ഭരണസമിതികൾക്ക്്് കഴിയാത്തതുമൂലം യാത്രക്കാര്‍ ത്രിശങ്കുവിലാണ്. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ഓഫിസുകള്‍, കോടതി, ഗ്രാമീണ കോടതി, പഞ്ചായത്ത് ഓഫിസ്, ബ്ലോക്ക് ഓഫിസ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നെടുങ്കണ്ടം കിഴക്കേ കവലയിലാണ്. താലൂക്കിൻെറ വിവിധ ഭാഗങ്ങളില്‍നിന്ന് ദിനേന സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ ഇവിടെ എത്താറുണ്ട്. നിര്‍മാണം തുടക്കത്തിലേ മുടങ്ങിയതിനാല്‍ ഇനിയും എത്രനാള്‍ കാത്തിരിക്കണം എന്ന ചിന്തയിലാണ് നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.