മൂന്നാറിലെ ആധുനിക ശ്മശാനം പ്രവർത്തന രഹിതം

മൂന്നാർ: അരക്കോടി രൂപയിലധികം ചെലവഴിച്ച് നിർമിച്ച ആധുനിക ശ്മശാനം പ്രവർത്തന രഹിതം. സൈലൻറ് വാലി റോഡിൽ അരയേക്കറോളം സ്ഥലത്ത് നിർമിച്ചിരിക്കുന്ന ശാന്തിവനമാണ് അധികൃതരുടെ അവഗണന മൂലം അനാഥമായി കിടക്കുന്നത്. മൂന്നാറിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളുടെ സൗകര്യത്തിനായി 55ലക്ഷം രൂപ മുടക്കി 2008ൽ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചതാണ് ശ്മശാനം. ജീവനക്കാർക്ക് താമസിക്കാനുള്ള മുറി, അന്ത്യകർമങ്ങൾക്കുള്ള സൗകര്യം, വിശ്രമമുറി, ചുറ്റുമതിൽ, ഗേറ്റ് തുടങ്ങി വിപുല സൗകര്യങ്ങളാണ് ശാന്തി വനത്തിലുള്ളത്. ഇതുകൂടാതെ, മൂന്നാറിലെ ഒരു വ്യാപാരി ഒന്നര ലക്ഷത്തോളം രൂപ മുടക്കി പൂന്തോട്ടവും നിർമിച്ച് നൽകിയിരുന്നു. നിർമാണം പൂർത്തിയാക്കി ഗ്രാമപഞ്ചായത്തിന് കൈമാറിയെങ്കിലും ആറുവർഷമായി പ്രവർത്തിക്കുന്നില്ല. ഇതോടെ മൃതദേഹം അടിമാലിയിൽ എത്തിച്ച് നശിപ്പിക്കേണ്ട സ്ഥിതിയാണുള്ളത്. മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടി ഇത് ഉദ്ഘാടനം ചെയ്തശേഷം മറയൂർ, കാന്തല്ലൂർ, വട്ടവട എന്നീ പഞ്ചായത്തുകളിൽനിന്ന് വരെ ഇവിടെ മൃതദേഹങ്ങൾ എത്തിച്ചിരുന്നു. ഇതിൻെറ പ്രവർത്തനം നിലച്ചതോടെ മൂന്നാറിലെത്തുന്ന സ്വകാര്യ മൊബൈൽ ബർണർ ഉടമകൾ മൂന്നിരട്ടിയിലധികം തുകയാണ് ഈടാക്കുന്നത്. ഇതുമൂലം ഭൂരഹിതരായ തോട്ടം തൊഴിലാളികളും പിന്നാക്ക ജനങ്ങളുമാണ് ഏറെ വലയുന്നത്. ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആധുനിക ശ്മശാനത്തിൽ ഒരു മൃതദേഹം ദഹിപ്പിക്കാൻ ഒരു മണിക്കൂർ തികച്ച് വേണ്ട. തുടക്കത്തിൽ ഒരു ജീവനക്കാരനെ നിയോഗിച്ചിരുന്നെങ്കിലും, ഇപ്പോൾ ആരുമില്ലാത്ത അവസ്ഥയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെങ്ങും ശ്മശാനങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുമ്പോഴാണ് എല്ലാ സൗകര്യങ്ങളുമുള്ള മൂന്നാറിലെ ആധുനിക ശ്മശാനം അധികൃതരുടെ അലംഭാവം മൂലം നശിച്ചുകിടക്കുന്നത്. ശാന്തിവനം തുറന്നു പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലെത്തുന്നവരോട് ടെൻഡർ നടപടികൾ തുടങ്ങി എന്ന മറുപടിയാണ് അധികൃതർ പറയുന്നത്. TDL100 മൂന്നാർ സൈലൻറ് വാലി റോഡിലെ ശാന്തിവനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.