ഉപരിപഠനത്തിന്‍റെ മറവിൽ പണം തട്ടുന്ന സംഘം സജീവം

തൊടുപുഴ: ഉപരിപഠനത്തിന് അന്തർസംസ്ഥാനങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘങ്ങൾ സജീവമെന്ന് പരാതി. തട്ടിപ്പിനിരയാകുന്ന പലരും ഭീഷണിയെ തുടർന്ന് പരാതി നൽകാൻപോലും തയാറാകുന്നില്ല. അന്തർസംസ്ഥാനങ്ങളിൽ കഴിയുന്ന മക്കളുടെ സുരക്ഷ ഓർത്ത് രക്ഷിതാക്കളും സംഭവം പുറത്ത് പറയാറില്ല. ഉപരിപഠനത്തിന് യോഗ്യരായ വിദ്യാർഥികളുടെ വിലാസം സംഘടിപ്പിക്കുകയാണ് തട്ടിപ്പ് സംഘം ആദ്യം ചെയ്യുന്നത്. തുടർന്ന് സ്കോളർഷിപ്പും ബാങ്ക് വായ്പയും അനുവദിച്ചെന്ന് കാണിച്ച് വ്യാജ അറിയിപ്പ് അയക്കും. ഇതിൽ ആകൃഷ്ടരാകുന്നവരെ തട്ടിപ്പ് സംഘങ്ങളുടെ ഓഫിസുകളിലേക്ക് വിളിച്ചുവരുത്തി യഥാർഥ സർട്ടിഫിക്കറ്റുകളും പണവും കൈക്കലാക്കും. പിന്നീട് വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയും സമ്മർദം ചെലുത്തിയും നിലവാരമില്ലാത്ത കോളജുകളിൽ അഡ്മിഷൻ എടുപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ തെളിവ് സഹിതം പരാതി നൽകിയിട്ടും അധികൃതർ നടപടി കൈക്കൊണ്ടില്ലെന്ന് വിദ്യാഭ്യാസ കൺസൽട്ടൻസി രംഗത്ത് പ്രവർത്തിക്കുന്ന സർക്കാർ അംഗീകൃത സംഘടനയായ ചെക്ക് (കൺസോർട്ട്യം ഓഫ് ഹയർ എജുക്കേഷൻ കൺസൽട്ടൻസ് കേരള) ഭാരവാഹികൾ പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് 'ചെക്ക്' പ്രസിഡന്‍റ് ജെയ്‌സൺ ഫിലിപ്പ്, സെക്രട്ടറി ഡോ. സിറിൾ തോമസ്, ട്രഷറർ പി.എ. സുരേഷ് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.