ഒഴിവില്ലാത്ത പണിയാണ് സാറേ...! കേസുകളേറെ, പൊലീസ് കുറവും; പെരുമ്പാവൂര്‍ സ്റ്റേഷന് പ്രവര്‍ത്തനം അവതാളത്തില്‍
പെരുമ്പാവൂര്‍: കേസുകളുടെ വര്‍ധനവും ജീവനക്കാരുടെ ക്ഷാമവും മൂലം പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം അവതാളത്തില്‍. 62 തസ്തികകളില്‍ 61 പേര് രേഖകളിലുണ്ടെങ്കിലും ദിവസേനയുള്ള ആവശ്യങ്ങള്‍ക്ക് 30ഓളം പേര് മാത്രമാണുള്ളത്.
15ഓളം പേരെ മറ്റ് ഡ്യൂട്ടികള്‍ക്കായി മാറ്റിയതും ബാക്കിയുള്ളവര്‍ അവധിയിലായതുമാണ് പ്രതിസന്ധിയാകുന്നത്. എസ്.എച്ച്.ഒ ആയിരുന്ന ഉദ്യോഗസ്ഥൻ സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലംമാറി പോയിട്ട് രണ്ടാഴ്ച പിന്നിട്ടു. പകരം ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല. നിലവില്‍ മൂന്ന് സബ് ഇന്‍സ്പെക്ടര്‍മാരുടെ കുറവുണ്ട്.
ക്രമസമാധാന പ്രശ്നങ്ങള്‍ ഏറെയുള്ള ഇവിടെ മുതിര്‍ന്ന സബ് ഇന്‍സ്പെക്ടറുടെ ചുമതലയിലാണ് പ്രവര്‍ത്തനം. ഈ വര്‍ഷം മാത്രം 1200ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഹരി, മോഷണ കേസുകള്‍ക്ക് പുറമെ മറ്റ് കേസുകള്‍ കൂടി ആകുമ്പോള്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ജോലിഭാരം. ‘ഓപറേഷന് തുഫാന്‍’പദ്ധതിയുടെ ഭാഗമായി നിയോഗിച്ച സേനാംഗങ്ങളെ സ്റ്റേഷന്റെ ദൈനംദിന ആവശ്യങ്ങള്‍ക്ക് നിയോഗിക്കാറില്ല.
ഇവരെ അസി. പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിന് കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ കുറച്ചുപേരെ സ്റ്റേഷന് ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തിയാല്‍ പരിധിവരെ സ്റ്റേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഉദ്യോഗസ്ഥരെ വലക്കുന്നുണ്ട്. കേസ് എഴുതുന്നതിനായി നിയോഗിച്ചിട്ടുള്ള 20ഓളം ഉദ്യോഗസ്ഥര്‍ സ്വന്തം ചെലവിലാണ് ലാപ്ടോപ്പുകളും പ്രിന്ററും വാങ്ങി ഉപയോഗിക്കുന്നത്.
ഇവയുടെ അറ്റകുറ്റപ്പണികളും മഷി നിറക്കലും സ്വന്തം ചെലവിലാണ്. നിലവില്‍ എ.എസ്.പി ഓഫീസിന് താഴെ പ്രവര്‍ത്തിക്കുന്ന കീഴുദ്യോഗസ്ഥരുടെ മുറി പുതിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഓഫീസാക്കാന്‍ തീരുമാനിച്ചതില്‍ അമര്‍ഷമുണ്ട്.
കേസ് എഴുതുന്നവരെ മുമ്പ് കന്റീന്‍ പ്രവര്‍ത്തിച്ചിരുന്ന, മഴ പൊയ്താൽ ചോര്‍ന്നൊലിക്കുന്ന മുറിയിലേക്ക് മാറ്റാനാണ് നീക്കം. ഇതതരം സാഹചര്യങ്ങള്‍ കാരണം പെരുമ്പാവൂര്‍ സ്റ്റേഷനില്‍ ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.