അനസ് ഹജാസിന് വികാരനിര്‍ഭരമായ അന്ത്യയാത്ര വെഞ്ഞാറമൂട്: സ്കേറ്റിങ് ബോര്‍ഡില്‍ കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്കുള്ള യാത്രക്കിടെ വാഹനാപകടത്തില്‍ മരിച്ച അനസ് ഹജാസിന് വികാരനിര്‍ഭരമായ അന്ത്യയാത്ര. ചൊവ്വാഴ്ച രാവിലെ ഹരിയാനയിലെ പഞ്ചഗുളയിലായിരുന്നു അപകടം. യാത്രക്കിടയില്‍ ലോറിയിടിച്ച് സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കളെത്തി പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ജന്മനാടായ പുല്ലമ്പാറയില്‍ കൊണ്ടുവന്ന് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഡി.കെ. മുരളി എം.എല്‍.എയും വിവിധ കക്ഷിനേതാക്കളും മതനേതാക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് പേര് അന്ത്യാഭിവാദ്യമര്‍പ്പിച്ചു. വീട്ടിലെത്തിച്ച് അൽപസമയം പൊതുദര്‍ശനത്തിനുശേഷം ചുള്ളാളം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മേയ് 22നാണ് അനസ് ഹജാസ് യാത്ര തുടങ്ങിയത്. സ്കേറ്റിങ്ങിനെക്കുറിച്ച് യുവാക്കളിലും വിദ്യാർഥികളിലും അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. 3800 കിലോമീറ്റര്‍ ദൂരമുള്ള യാത്രയുടെ 400 കിലോമീറ്റര്‍ മാത്രം ശേഷിക്കെയാണ് ആഗ്രഹം ബാക്കിയാക്കി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.