NEW മൊഫിയയുടെ ആത്മഹത്യ: ഭർതൃ മാതാപിതാക്കൾക്ക് ജാമ്യം

കൊച്ചി: ആലുവ സ്വദേശിനി മൊഫിയ പര്‍വീന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർതൃ മാതാപിതാക്കൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. അതേസമയം, പ്രധാന പ്രതിയായ ഭർത്താവ് കോതമംഗലം ഇരമല്ലൂർ മേലേക്കുടിയിൽ മുഹമ്മദ് സുഹൈലിന്‍റെ ജാമ്യ ഹരജി ജസ്റ്റിസ് പി. ഗോപിനാഥ് തള്ളി. ചോദ്യം ചെയ്യലിനായി ഇനിയും കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് ഭർതൃ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തങ്ങൾക്കെതിരായ ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്നും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും പ്രതികൾ വാദിച്ചു. അഡീ. സെഷൻസ് കോടതി നേരത്തേ ജാമ്യ ഹരജി തള്ളിയിരുന്നു. ആരോപിക്കപ്പെട്ട ഒരു കുറ്റവും ചെയ്തിട്ടില്ല. അനാവശ്യമായാണ് തങ്ങളെ പ്രതിചേർത്തിരിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ, ഈ വാദത്തെ മൊഫിയയുടെ പിതാവിന്‍റെ അഭിഭാഷകനും സർക്കാറും എതിർത്തു. ലൈംഗികമായി പോലും ഭർത്താവിൽനിന്ന് മൊഫിയക്ക് പീഡനം അനുഭവിക്കേണ്ടി വന്നതായും ഇവർ ചൂണ്ടിക്കാട്ടി. സുഹൈലിനെതിരായ ആരോപണം ഗുരുതരമാണെന്ന് വിലയിരുത്തിയ കോടതി തുടർന്ന് ജാമ്യം നിഷേധിച്ചു. ആരോപണം ശരിയാണെങ്കിൽ വലിയ ക്രൂരതയാണ് ഇയാളുടെ ഭാഗത്തുനിന്നുണ്ടായതെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാൽ, മാതാപിതാക്കൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഒരുലക്ഷം രൂപ വീതമുള്ള സ്വന്തവും രണ്ട് ആൾ ജാമ്യവുമാണ് പ്രധാന ഉപാധി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.