വീട് നിർമാണം: എയർപോർട്ട് അതോറിറ്റിയുടെ അനുമതിക്കായി സാധാരണക്കാർ നെട്ടോട്ടത്തിൽ

അങ്കമാലി: മേഖലയിൽ എയർപോർട്ട് അതോറിറ്റി നൽകേണ്ട അനുമതിക്ക് പ്രത്യേക മാനദണ്ഡം ഏർപ്പെടുത്താത്തതിനാൽ തദ്ദേശവാസികളായ സാധാരണക്കാർ കെട്ടിട നിർമ്മിക്കാനാകാതെ വലയുന്നു. കേന്ദ്ര, സംസ്ഥാന സർക്കാർ, സർക്കാർ ഇതര ഏജൻസികളുടെയും മറ്റും സഹായത്താൽ തല ചായ്ക്കാൻ ഇടമില്ലാതെ വലയുന്നവർക്ക് വീട് നിർമ്മിക്കുന്ന പദ്ധതികളടക്കം എയർപോർട്ട് അതോറിറ്റിയുടെ അനുമതിയുടെ പേരിൽ അവതാളത്തിലാകുന്നുവെന്നാണ് ആക്ഷേപം.

ലൈഫ് ഭവന, ആവാസ യോജന പദ്ധതികളിലൂടെയും മറ്റും തെരഞ്ഞെടുക്കപ്പെട്ട നിരവധി ഗുണഭോക്താക്കളാണ് എയർപോർട്ട് അതോറിറ്റിയുടെ അനുമതി കാത്ത് വീട് നിർമ്മിക്കാനാകാതെ വലയുന്നത്. വിമാനത്താവളത്തിന്‍റെ 20 കിലോമീറ്റർ ദൂരപരിധിയിലാണ് കെട്ടിട നിർമാണത്തിന് എയർപോർട്ട് അതോറിറ്റിയുടെ അനുമതി ആവശ്യമുള്ളത്. കെട്ടിടം നിർമ്മിക്കുന്ന പ്രദേശത്ത് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സാറ്റലൈറ്റ് വഴി പരിശോധിച്ചാണ് വിവിധ സോണുകളായി തിരിച്ച വിമാനത്താവള പരിധിയിലെ റെഡ് സോണും, ഓട്ടോ സെറ്റിൽഡ് പ്രദേശങ്ങളുമായി തരം തിരിക്കുന്നത്.

റെഡ് സോൺ എയർപോർട്ടിന്‍റെ സമീപത്തായതിനാൽ ചെറിയ നിർമ്മാണത്തിന് പോലും എയർപോർട്ട് അതോറിറ്റിയുടെ അനുമതി നിർബന്ധമാണ്. അതേസമയം, വിമാനത്താവളത്തെ സാരമായി ബാധിക്കാത്ത ഓട്ടോ സെറ്റിൽഡ് സോണുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഉൾപ്പെടുന്നവരും ചട്ടങ്ങളുടെ ഊരാക്കുടുക്കിൽ അകപ്പെട്ട് വലയുകയാണ്. ചില പഞ്ചായത്തുകൾ കമ്പ്യൂട്ടറൈസ്ഡ് വഴി ഉൾപ്പെട്ട സോണുകൾ കണ്ടെത്തി ദിവസങ്ങൾക്കകം സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ടെങ്കിലും മറ്റ് പലയിടങ്ങളിലും അതിന് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. ഇത് മൂലം സാധാരണക്കാരും, തല ചായ്ക്കാൻ ഇടമില്ലാതെ കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം വീടെന്ന സ്വപ്നം യാഥാർഥ്യമാകുമെന്ന് പ്രതീക്ഷച്ചവരുമാണ് നിരാശരായി കഴിയുന്നത്.

ഓട്ടോ സെറ്റിൽഡ് ഇടങ്ങളിൽപ്പെട്ടവർക്ക് അപേക്ഷ നടപടി പൂർത്തിയാക്കിയാൽ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയർമാർക്ക് ദിവസങ്ങൾക്കകം സർട്ടിഫിക്കറ്റ് നൽകാനാകുമെങ്കിലും തയ്യാറാകുന്നില്ലത്രെ. തുണ്ട് ഭൂമിയിൽ ചെറിയ നിർമാണം നടത്തുന്നവർക്കും ഹെക്ടർ ഭൂമിയിൽ ബഹുനില കെട്ടിടം നിർമ്മിക്കുന്നവർക്കും ഒരേ ചട്ടമാണുള്ളത്.

സ്വാധീനമുപയോഗിച്ച് വമ്പൻ കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുമ്പോഴും സാധാരണക്കാരൻ തുണ്ട് ഭൂമിയിൽ കിടപ്പാടമുണ്ടാക്കാൻ ചട്ടങ്ങളുടെ കടമ്പ കടക്കാൻ നെട്ടോട്ടമോടുകയാണത്രെ. ഓട്ടോ സെറ്റിൽഡ് പ്രദേശങ്ങളിലെ നിർമാണങ്ങൾക്ക് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുകയോ, ഉദാരമായോ, സുതാര്യമായോ സർട്ടിഫിക്കറ്റ് നൽകാൻ നടപടി പൂർത്തിയാക്കണമെന്നുമാണ് പൊതുവായ ആവശ്യം.

Tags:    
News Summary - House construction: Ordinary people seeking permission from the Airport Authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.