മട്ടാഞ്ചേരി: തോപ്പുംപടി ഫിഷറീസ് ഹാർബർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന നവീകരണ ജോലികൾ സ്തംഭനാവസ്ഥയിലായതോടെ പ്രതിഷേധം ശക്തമാകുന്നു. ഹാർബറിനകത്തെ പകുതി ഭാഗത്തെ കെട്ടിടങ്ങൾ പൊളിച്ചശേഷം ഒരു വർഷം പിന്നിട്ടിട്ടും നിർമാണ പ്രവൃത്തി ആരംഭിക്കാതെ കരാർ കമ്പനിയും പോർട്ട് അതോറിറ്റിയും പരസ്പരം പഴിചാരി തടിയൂരുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. 2021-22 കേന്ദ്ര ബജറ്റിൽ രാജ്യത്തെ അഞ്ച് മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് കൊച്ചി ഹാർബർ തെരഞ്ഞെടുത്തത്.
140 കോടിയുടെ പദ്ധതിയിൽ ആധുനിക മത്സ്യശേഖരണ സംവിധാനങ്ങളും കയറ്റിറക്ക് സൗകര്യങ്ങളും ശുചിമുറി, വിശ്രമ കേന്ദ്രം, താപനില നിയന്ത്രിത ലേല കേന്ദ്രം, പാക്കിങ് യൂനിറ്റുകൾ ഉൾപ്പെടെ ഹാർബറിനെ ആധുനികവത്കരിക്കാൻ തക്ക പദ്ധതിയാണ് ഉണ്ടായിരുന്നത്.
നിർമാണ പ്രവർത്തനങ്ങൾക്ക് മുമ്പ് ഉപഭോക്താക്കളുടെ സംഘടന നേതാക്കളും പോർട്ട് അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും പ്രതിനിധികളും പങ്കെടുത്ത സംയുക്ത യോഗത്തിൽ 50 ശതമാനം വാർഫ് പ്രദേശം മാത്രം കൈമാറുമെന്നും ബാക്കി പ്രദേശത്ത് നിലവിലെ ലേല പ്രവർത്തനങ്ങൾ നടത്താമെന്നും അറിയിച്ചിരുന്നതായാണ് സംഘടനകൾ പറയുന്നത്.
50 ശതമാനം പ്രദേശത്തെ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയതിന് ശേഷമാണ് നിർമാണം അനിശ്ചിതാവസ്ഥയിലായത്. പദ്ധതി പ്രഖ്യാപന സമയത്ത് കേന്ദ്ര ഫിഷറീസ് മന്ത്രിയും പിന്നീട് ഫിഷറീസ് സെക്രട്ടറിയുമടങ്ങിയ ഉന്നതതല സംഘം പലകുറി ഹാർബർ സന്ദർശിച്ചിരുന്നു. എന്നാൽ, പൊളിക്കൽ പ്രക്രിയ പൂർത്തിയായശേഷം കേന്ദ്ര സർക്കാറിന്റെ ഒരു പ്രതിനിധി പോലും ഹാർബർ സന്ദർശിച്ചിട്ടില്ലെന്നും നേതാക്കൾ പറയുന്നു. കെട്ടിടങ്ങൾ പൊളിച്ച് ലൈറ്റുകൾ നീക്കിയതിനാൽ ഹാർബർ വാർഫ് പ്രദേശം ഇരുട്ടിലാണ്. ഹൈമാസ്റ്റ് ടവറുകളിലെ ലൈറ്റുകൾ ഒന്നും തെളിയുന്നില്ല.
ഡ്രഡ്ജിങ് നടക്കാത്തതിനാൽ ബോട്ടുകൾ അടുക്കുന്നതിനും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഹാർബറിലേക്കുള്ള പ്രവേശന പാസ് ബഹിഷ്കരിച്ച് തൊഴിലാളികളും കച്ചവടക്കാരും സമരം നടത്തിയതിനെ തുടർന്ന് പോർട്ട് അധികൃതർ വിഷയം ചർച്ച ചെയ്യുകയും അടിയന്തര പരിഹാരമുണ്ടാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഒന്നും നടന്നില്ല. ഈ പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ ഹാർബർ സംരക്ഷണ സമിതി യോഗം തീരുമാനിച്ചത്. നവംബർ ഏഴിന് ഫിഷറീസ് ഹാർബർ തൊഴിലാളികളും കച്ചവടക്കാരും ബഹുജനങ്ങളും സംയുക്തമായി കൊച്ചിൻ പോർട്ട് ഉപരോധിക്കുമെന്ന് ഹാർബർ സംരക്ഷണ സമിതി ചെയർമാൻ കെ.എം റിയാദ്, വൈസ് ചെയർമാൻ എ.എം. നൗഷാദ്, ജനറൽ കൺവീനർ ജാക്സൻ പൊള്ളയിൽ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.