കൊച്ചി: സജീവമായി പെയ്യുന്ന കാലവർഷ മഴ ഇക്കുറി ജില്ലയിൽ കുറഞ്ഞു. ജൂൺ ഒന്ന് മുതൽ 24 വരെയുള്ള കണക്കുകൾ പ്രകാരം കാലാവസ്ഥ വകുപ്പ് തയാറാക്കിയ പട്ടികയിൽ 51 ശതമാനം മഴ കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. എല്ലാ ജില്ലകളിലും സമാനമാണ് സ്ഥിതി. ഈ കാലയളവിൽ 554.8 മില്ലീമീറ്റർ മഴയാണ് സാധാരണ ഗതിയിൽ എറണാകുളം ജില്ലക്ക് ലഭിക്കേണ്ടത്. എന്നാൽ, 274.2 മില്ലീമീറ്റർ മാത്രമാണ് ലഭ്യമായത്. ശേഷം ജൂൺ 27നാണ് സജീവമായി മഴ ലഭിച്ച ദിവസം.
ബുധനാഴ്ച ജില്ലയുടെ ചില പ്രദേശങ്ങളിൽ മഴ പെയ്തു. എറണാകുളം നഗരത്തിലും സമീപങ്ങളിലും മഴയുടെ അളവ് കുറഞ്ഞ നിലയിലാണ്. കിഴക്കൻ മേഖലകളിലാണ് ജൂണിൽ മഴ അത്യാവശ്യമെങ്കിലും ലഭിച്ചത്. വ്യാഴാഴ്ച മഴ മുന്നറിയിപ്പിനുള്ള അലർട്ടുകളൊന്നും ജില്ലയിലേക്കായി ഇല്ല. എങ്കിലും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കുന്നുണ്ട്. അറബിക്കടലിൽ ഉണ്ടായ ബിപോർജോയ് ചുഴലിക്കാറ്റ് മൺസൂണിനെ ദുർബലപ്പെടുത്തിയതാണ് മഴ കുറയാൻ കാരണമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട എൽനിനോയും കാലവർഷത്തിന്റെ ശക്തി കുറക്കുന്നതായാണ് കരുതുന്നത്. തുടക്കം ദുർബലമാണെങ്കിലും വരുന്ന ആഴ്ചകളിൽ മഴ ശക്തിപ്പെട്ടേക്കാമെന്ന് കാലാവസ്ഥ വകുപ്പ് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.