കാക്കനാട് തുതിയൂർ റോഡിൽ രൂപപ്പെട്ട വലിയ ഗർത്തം
കാക്കനാട്: തുതിയൂർ റോഡിൽ രൂപപ്പെട്ട വലിയ ഗർത്തം യാത്രക്കാരുടെ ജീവന് ഗുരുതര ഭീഷണിയാകുന്നു. ഈച്ചമുക്ക് ജങ്ഷൻ കഴിഞ്ഞുള്ള വളവിൽ റോഡിന് കുറുകെ പോകുന്ന പഴയ കലുങ്കിന്റെ ഭാഗമാണ് ഇടിഞ്ഞ് ആഴമേറിയ കുഴിയായി മാറിയിരിക്കുന്നത്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡായതിനാൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. വലിയ ഭാരവുമായി പോകുന്ന കോൺക്രീറ്റ് മിക്സർ ലോറികളും ഇതുവഴി പോകുന്നുണ്ട്.
ഏകദേശം നാല് പതിറ്റാണ്ട് മുമ്പ് കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിൽ നിന്നുള്ള മാലിന്യ നീക്കത്തിനായി നിർമിച്ച കലുങ്കാണ് തകർച്ചയുടെ വക്കിലെത്തിയിരിക്കുന്നത്. വർഷങ്ങളായി മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടി നീരൊഴുക്ക് പൂർണമായും തടസ്സപ്പെട്ടതിനെ തുടർന്ന് വെള്ളം കെട്ടിക്കിടക്കുകയും, അതുവഴി മണ്ണിടിച്ചിൽ ഉണ്ടാകുകയും ചെയ്തതാണെന്നാണ് നാട്ടുകാർ പറയുന്നത്. പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന ആരോപണവും ശക്തമാണ്.
വളവിനോടു ചേർന്ന പ്രദേശമായതിനാൽ രാത്രികാലങ്ങളിൽ എത്തുന്ന വാഹനങ്ങൾ ഗർത്തത്തിൽ പതിക്കാൻ സാധ്യത വളരെ കൂടുതലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഏതുസമയവും റോഡിന്റെ കൂടുതൽ ഭാഗം താഴേക്ക് ഇടിഞ്ഞുതാഴാൻ സാധ്യതയുള്ളതിനാൽ വലിയ ദുരന്തഭീതിയും ഉയർന്നിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്താത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അപകടം ഒഴിവാക്കാൻ നാട്ടിലെ ടി.വി. സെന്റർ എം.കെ കൃഷ്ണൻ വായനശാല പ്രവർത്തകർ സ്വമേധയാ രംഗത്തെത്തി ട്രാഫിക് സേഫ്റ്റി കോണുകൾ സ്ഥാപിച്ച് താൽക്കാലിക മുന്നറിയിപ്പ് ഒരുക്കി.
വായനശാല ട്രഷറർ എം.എ. നൈനാർ, ജോയിന്റ് സെക്രട്ടറി സുനീർ പള്ളിക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ നടപടികൾ സ്വീകരിച്ചത്. വലിയ ദുരന്തം സംഭവിക്കുന്നതിന് മുൻപ് അധികൃതർ ഇടപെട്ട് ഗർത്തം അടയ്ക്കുകയും കലുങ്ക് പുനർനിർമിച്ച് റോഡ് സുരക്ഷ ഉറപ്പാക്കുകയും വേണമെന്നാണ് നാട്ടുകാരുടെയും വായനശാല പ്രവർത്തകരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.