കളമശ്ശേരി: ജില്ലയിലെ കേന്ദ്രീകൃത പരിശോധനാ ലാബ് പബ്ലിക് ഹെൽത്ത് ലാബിൽ സ്ഥാപിച്ച് കാൻസർ നിയന്ത്രണ പരിപാടിയുടെ രണ്ടാം ഘട്ടം ഉടനെ ആരംഭിക്കുന്നു. കൊച്ചിൻ കാൻസർ സെൻററിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഒന്നാം ഘട്ടമായി താലൂക്ക് ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമുള്ള ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, നഴ്സ്, നഴ്സിങ് അസിസ്റ്റൻറ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ആശ വർക്കർ എന്നിവർക്ക് വിശദ പരിശീലന ക്ലാസുകൾ നൽകിയിരുന്നു.
കാൻസർ രോഗബാധ കണ്ടെത്താൻ ആശ വർക്കർമാർക്ക് പ്രത്യേക പരിശീലനം നൽകി. രോഗലക്ഷണമുള്ളവരെ പ്രൈമറി ഹെൽത്ത് സെൻററിൽ എത്തിക്കാനും തുടർനടപടി സ്വീകരിക്കാനും സംവിധാനമൊരുക്കി.
രണ്ടാം ഘട്ടമായി കാൻസർ പരിശോധനക്ക് ആവശ്യമായ സാമഗ്രികളുടെ പട്ടികതയാറാക്കി വാങ്ങാൻ നടപടി സ്വീകരിക്കും. ഇതിനായി ഓരോ പഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് 50,000 രൂപ നൽകും. ജില്ലയിലെ കേന്ദ്രീകൃത പരിശോധന ലാബ് പബ്ലിക് ഹെൽത്ത് ലാബിൽ സ്ഥാപിക്കും. ലാബ് സജ്ജീകരിക്കാൻ യോഗം സി.സി.ആർ.സി ഡയറക്ടർ ഡോ.പി.ജി. ബാലഗോപാലിനെ ചുമതലപ്പെടുത്തി.
കാൻസർ നേരത്തേ കണ്ടെത്താൻ മാസന്തോറും പരിപാടികൾ സംഘടിപ്പിക്കും. യോഗത്തിൽ ദേശീയ ആരോഗ്യ മിഷൻ അധ്യക്ഷൻ ഡോ.മാത്യു നമ്പേലി, ഡോ. പി.ജി. ബാലഗോപാൽ, ആർ.എം.ഒ ഡോ.പോൾ ജോർജ്, എൻ.എച്ച്.എം കോഒാഡിനേറ്റർ ഡോ. ഹണി അറോറ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ. സവിത, ഡോ.സുനിത ഡാനിയേൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.