പെരിയാറിലെ സൗജന്യ നീന്തൽ പരിശീലനത്തിന് 15 വയസ് ;  ഇതുവരെ നീന്തൽ പഠിച്ചവർ 8000 ലധികം 

ആലുവ: " ഇനിയൊരു മുങ്ങിമരണം ഉണ്ടാകാതിരിക്കട്ടേ'' എന്ന ആശയം മുൻ നിർത്തി നടത്തുന്ന പെരിയാറിലെ സൗജന്യ നീന്തൽ പരിശീലനത്തിന് 15 വയസ്. പ്രമുഖ നീന്തൽ പരിശീലകൻ സജി വാളശ്ശേരിയുടെ നേതൃത്വത്തിൽ വാളശ്ശേരിൽ റിവർ സ്വീമിങ് ക്ലബ്ബാണ് പരിശീലനം നൽകുന്നത്. കഴിഞ്ഞ 14 വർഷം കൊണ്ട് 8000ലധികം ആളുകളെയാണ് നീന്തൽ പരിശീലിപ്പിച്ചത്. ഇതിൽ 2000 ഓളം പേർ പുഴ കുറുകേ നീന്തുകയും ചെയ്തു. ഇതുവരെ പരിശീലനം നേടിയവരിൽ പത്തോളം പേർ ശാരീരീക പരിമിതികൾ ഉള്ളവരായിരുന്നു.

സജി വാളശ്ശേരി നീന്തൽ അഭ്യസിപ്പിച്ചതിലൂടെ ലോക ശ്രദ്ധ നേടിയ കോഴിക്കോട് വെളിമണ്ണ സ്വദേശിയും 90 ശതമാനം അംഗവൈകല്യമുള്ളയാളുമായ ആസിം വെളിമണ്ണ, ഇരു കണ്ണുകൾക്കും കാഴ്ച്ച ശക്തിയില്ലാത്ത നവനീത്, രണ്ടാമത്തെ വയസിൽ പോളിയോ ബാധിച്ച് അരയ്ക്ക് താഴേയ്ക്ക് തളർന്ന, 55 ശതമാനം അംഗവൈകല്യമുള്ള രതീഷ് തുടങ്ങിയവർ ഈ പത്ത് പേരിൽ ഉൾപെടുന്നു.

15 ആമത്തെ ബാച്ചിന്‍റെ ഉദ്ഘാടനം നഗരസഭ ചെയർമാർ എം.ഒ. ജോൺ നിർവ്വഹിച്ചു. ആലുവ മണപുറം ദേശം കടവിൽ നടന്ന പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷൻ ലത്തീഫ് പുഴിത്തറ, കൗൺസിലർ കെ.വി. സരള എന്നിവർ പങ്കെടുത്തു. എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും പരിശീലനത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്. പരിശീലനം എല്ലാ ദിവസവും രാവിലെ 5.30 ന് ആരംഭിച്ച് എട്ടു മണിക്ക് അവസാനിക്കും.

ഒരു ദിവസം 1000 പേരെ വരെ നീന്തൽ പരീശിലിപ്പിക്കുവാൻ വേണ്ട എല്ലാ സുരക്ഷ ക്രമീകരണങ്ങളും തയ്യാറാണ്. പഠിതാക്കളുടെ സുരക്ഷയ്ക്കായി കരയിൽ ഒരു ആംബുലൻസും പുഴയിൽ ഒരു ബോട്ടും പഠിതാക്കളെ നീരീക്ഷിക്കുന്നതിനായി രണ്ടുപേരെയും ചുമതലപെടുത്തിയിട്ടുണ്ട്. 2024 മെയ് 31 വരെയാണ് പരീശീലനം നടക്കുന്നത്. ആലുവ മണപ്പുറം ദേശം കടവിലാണ് പരീശീലനം നടത്തുന്നത്. മൂന്ന് വയസ് മുതൽ 80 വയസ് വരേയുള്ളവർക്കും ഏത് ശാരീരീക പരിമിതിയുള്ളവർക്കും പരിശീലനത്തിൽ പങ്കെടുക്കാമെന്ന് സജി വാളശ്ശേരി അറിയിച്ചു.

വിവരങ്ങൾക്ക് ഫോൺ: 9446421279 (വാട്സ്ആപ്പ് മാത്രം) 

Tags:    
News Summary - Free swimming classes at Periyar reached 15 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.