മൂവാറ്റുപുഴ: തൃക്കളത്തൂർ സൊസൈറ്റിപ്പടിയിൽ വീട് തുറന്ന് 25 പവൻ സ്വർണാഭരണങ്ങളും പണവും കവർന്നു. വെള്ളിയാഴ്ച പുലർച്ചയായിരുന്നു കവർച്ച. തൃക്കളത്തൂർ കൽപന മന്ദിരത്തിൽ വസന്തരാജിന്‍റെ വീട്ടിൽനിന്നാണ് 25 പവൻ സ്വർണാഭരണങ്ങളും 25,000 രൂപയും മോഷണം പോയത്. വീട്ടുടമ വസന്തരാജ് പ്രഭാത സവാരി കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടിന്‍റെ പിൻവാതിൽ തുറന്നനിലയിൽ കണ്ടെത്തിയതോടെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. കിടപ്പുമുറിയിലെ ബെഡിന് അടിയിൽ വെച്ചിരുന്ന മാലയും അലമാരിയിൽ സൂക്ഷിച്ചിരുന്ന 25 പവനോളം ആഭരണങ്ങളും മേശപ്പുറത്ത് ബാഗിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയും കാണാനില്ലായിരുന്നു. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ജ്വല്ലറി ബോക്സുകൾ, ആഭരണം കവർന്നശേഷം വീടിന്‍റെ പിൻ ഭാഗത്തെ അരകല്ലിനുസമീപം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. വീടിന്‍റെ മുകൾനിലയിൽ ബന്ധുക്കൾ ഉണ്ടായിരുന്നെങ്കിലും മോഷണം നടന്ന വിവരം ഇവർ അറിഞ്ഞിരുന്നില്ല. വസന്ത രാജിന്‍റെ ഭാര്യ മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. പേഴക്കാപ്പിള്ളിയിൽ മെഡിക്കൽ ഷോപ് നടത്തുകയാണ് വസന്തരാജ്. മെഡിക്കൽ ഷോപ്പിൽനിന്നുള്ള കലക്ഷൻ പണമായിരുന്നു ബാഗിലുണ്ടായിരുന്നത്. വസന്തരാജ് പ്രഭാത സവാരിക്ക് പോകുമ്പോൾ വീടിന്‍റെ മുൻവാതിൽ പൂട്ടി താക്കോൽ തൂണിനുമുകളിൽ സൂക്ഷിക്കാറാണ് പതിവ്. ഇന്നലെയും ഇവിടെ താക്കോൽ വെച്ചശേഷമാണ് ഇദ്ദേഹം നടക്കാൻ പോയത്. ഇതറിയാവുന്നവർ ആരെങ്കിലുമാകാം മോഷണത്തിന് പിന്നിലെന്ന സംശയമാണ് ഉയരുന്നത്. മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ പൊലീസ് എത്തി വീട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ആലുവയിൽനിന്ന് ഡോഗ് സ്ക്വാഡും ശാസ്ത്രീയ അന്വേഷണസംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ് വീടിന് പുറത്തേക്ക് ഒരു കിലോമീറ്റർ ഓടി തോട്ടുപുറം കവലയിൽ എത്തിയശേഷം തിരികെ മോഷണം നടന്ന വീട്ടിലെത്തി നിന്നു. വീട്ടിൽ ആളുണ്ടായിരിക്കെ മോഷണം നടത്തിയത് വീടുമായി അടുത്ത ബന്ധമുള്ളയാളോ പരിചയക്കാരോ ആയിരിക്കാനാണ് സാധ്യത എന്നാണ് പൊലീസ് നിഗമനം. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ടെന്നും ഡിവൈ.എസ്.പി പറഞ്ഞു. E RMvpa 2 Police മോഷണം നടന്ന വീട്ടിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.