വിളക്ക് അണക്കൽ സമരം: ട്വന്‍റി 20 പ്രവർത്തകന് മർദനമേറ്റു

കിഴക്കമ്പലം: ശനിയാഴ്ച നടന്ന 'വിളക്ക് അണക്കല്‍' സമരവുമായി ബന്ധപ്പെട്ട് ട്വന്‍റി 20 പ്രവര്‍ത്തകന് മർദനമേറ്റു. കാവുങ്ങപറമ്പ് പാറപ്പുറം ഹരിജന്‍കോളനിയില്‍ ചായാട്ടുഞാലില്‍ ദീപുവിനാണ് (38) മര്‍ദനമേറ്റത്. ഇദ്ദേഹം ആലുവ രാജഗിരി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ ചികിത്സയിലാണ്. മര്‍ദനത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ട്വന്‍റി 20 ആരോപിച്ചു. എം.എല്‍.എയുടെ നടപടികളിൽ പ്രതിഷേധിച്ച് ട്വന്‍റി 20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ ശനിയാഴ്ച വൈകീട്ട് ഏഴുമുതല്‍ 7.15 വരെ ലൈറ്റ് അണച്ച് പ്രതിഷേധിക്കാന്‍ ട്വന്‍റി 20 ആഹ്വാനം ചെയ്തിരുന്നു. ലൈറ്റ് അണച്ച് പ്രതിഷേധിക്കുന്നതിനിടെ അവിടെയെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിച്ചെന്നാണ് ആരോപണം. സംഭവമറിഞ്ഞെത്തിയ വാര്‍ഡ് അംഗത്തിനുനേരെയും ആക്രമണം അഴിച്ചുവിട്ടതായും വധഭീഷണി മുഴക്കിയതായും ട്വന്‍റി 20 ആരോപിക്കുന്നു. സംഭവശേഷം ദീപുവിന്‍റെ വീടിനുമുന്നില്‍ ഇവര്‍ തമ്പടിക്കുകയും ചികിത്സ തേടുകയോ പൊലീസില്‍ അറിയിക്കുകയോ ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പറയുന്നു. തിങ്കളാഴ്ച കഠിന തലവേദനയെത്തുടര്‍ന്ന് ദീപു പഴങ്ങനാട് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് രാജഗിരിയിലേക്ക് മാറ്റി. പരിശോധനയിൽ വയറ്റില്‍ പല സ്ഥലങ്ങളിലായി ചതവും തലയില്‍ ആന്തരിക രക്തസ്രാവവും കണ്ടെത്തി. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.