മെഡിക്കല്‍ കോളജിന്‍റെ മുഖഛായ മാറും 157 കോടിയുടെ പദ്ധതികൾ പുരോഗമിക്കുന്നു

കൊച്ചി: മെഡിക്കൽ കോളജിൽ പുരോഗമിക്കുന്നത്157 കോടിയുടെ വികസന പ്രവര്‍ത്തനങ്ങൾ. പ്രധാന നേട്ടമായ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിന്റെ നിര്‍മാണമടക്കം പൂര്‍ത്തീകരണഘട്ടത്തിലാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 60 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. അത്യാഹിത വിഭാഗം 50 ലക്ഷം രൂപ മുടക്കി നവീകരണം, 40 ലക്ഷം രൂപ ചെലവില്‍ 13 കിലോ ലിറ്റര്‍ ശേഷിയുള്ള ലിക്വിഡ് ഓക്സിജന്‍ പ്ലാന്‍റ്, 1.35 കോടി രൂപയുടെ എസ്.ടി.പി പ്ലാന്റിന്റെ പ്രവര്‍ത്തനം, മൂന്ന് ലക്ഷം രൂപ ചെലവില്‍ അനിമല്‍ ഹൗസ് നവീകരിക്കുകയും എ.ആര്‍.ടി സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതും മെഡിക്കല്‍ കോളജിന്റെ മുഖഛായ മാറ്റിയ വികസന നേട്ടങ്ങളാണ്. കേന്ദ്രസര്‍ക്കാറിന്റെ ഫണ്ട് ഉപയോഗിച്ച് 92 ലക്ഷം രൂപയുടെ ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. 10 ലക്ഷം ചതുരശ്ര അടിയില്‍ 285 കോടി രൂപ ചെലവ് വരുന്ന സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കില്‍ മാതൃ-ശിശു ചികിത്സ വിഭാഗവും ഉൾപ്പെടും. ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. നാല് കോടി രൂപ ചെലവില്‍ ഓപറേഷന്‍ തിയറ്ററിനെയും വിവിധ ബ്ലോക്കുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റാംപ് സംവിധാനത്തിന്റെ നിര്‍മാണ പ്രവൃത്തികളും പുരോഗമിക്കുകയാണ്. 23.75 കോടി ചെലവില്‍ 50 കിടക്കകളോട് കൂടിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്, അഞ്ച് കോടി രൂപ ചെലവില്‍ ഐസൊലേഷന്‍ ബ്ലോക്ക്, 78.84 കോടി രൂപ ചെലവില്‍ സ്റ്റാഫ് ക്വാർട്ടേഴ്സ്, 29.56 കോടി രൂപ ചെലവില്‍ പി.ജി ക്വാർട്ടേഴ്സ്, 12.23 കോടി രൂപ ചെലവില്‍ കോമണ്‍ അമിനിറ്റീസ് സെന്റര്‍, 6.38 കോടി രൂപ ചെലവില്‍ ഇന്‍ഡോര്‍സ്റ്റേഡിയവും ജിംനേഷ്യവും, 20 ലക്ഷം രൂപ ചെലവില്‍ ഭക്ഷണ കേന്ദ്രം, 1.8കോടി രൂപ ചെലവില്‍ വനിത ഹൗസ് സര്‍ജന്‍സ് ലേഡീസ് ഹോസ്റ്റല്‍, കേന്ദ്ര ഫണ്ടുപയോഗിച്ച് സി.ബി.ആര്‍.എന്‍ സെന്റര്‍ കെട്ടിടം തുടങ്ങിയവയാണ് ഭാവിയില്‍ മെഡിക്കല്‍ കോളജില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രധാന പദ്ധതികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.