ജി.എസ്.ടി ഉദ്യോഗസ്ഥരുടെ പീഡനങ്ങൾക്കെതിരെ 10ന് വ്യാപാരി സമരം

കൊച്ചി: ജി.എസ്.ടി ഉദ്യോഗസ്ഥരുടെ അന്യായമായ കടന്നുകയറ്റങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ ഈ മാസം 10ന് വ്യാപാരികൾ സമരത്തിനിറങ്ങുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര അറിയിച്ചു. ടെസ്റ്റ് പർച്ചേസിന്റെ പേരിൽ കടകളിൽനിന്ന് സാധനം വാങ്ങി ബില്ല് കൈപറ്റാതെ സ്ഥലംവിടുകയും പത്തുമിനിറ്റിനകം വന്ന് ബില്ല് നൽകിയില്ലെന്ന കാരണം പറഞ്ഞ് 20,000 രൂപ പിഴ ഈടാക്കുകയുമാണ് ഉദ്യോഗസ്ഥർ. പതുങ്ങിനിന്ന് സാധനം വാങ്ങി ബില്ല് കൈപറ്റാതെ പോയി തിരിച്ചുവന്ന് പിഴ ഈടാക്കുന്ന രീതിയും അനുവദിക്കാൻ കഴിയില്ല. പുറത്തുനിന്ന് സാധനങ്ങൾ വരുത്തുന്ന വ്യാപാരികളെ ഇ-വേ ബില്ലിന്റെ പേരിൽ പീഡിപ്പിക്കുകയാണ്. ജി.എസ്.ടി വന്നിട്ടും ഇപ്പോഴും വാറ്റിന്റെ പേരിൽ വ്യാപാരികൾക്ക് നേരെയുള്ള പീഡനം തുടരുകയാണ്. ഇത്തരം കിരാത നടപടികൾക്കെതിരെയാണ് സമരമെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു. തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയിലും ബാക്കി 13 ജില്ലകളിൽ ജി.എസ്.ടി ഡെപ്യൂട്ടി കമീഷണർ ഓഫിസ് പടിക്കലുമാണ് രാവിലെ 10 മുതൽ ധർണ. പീഡനം തുടർന്നാൽ അനിശ്ചിതകാല സമരത്തിനിറങ്ങുമെന്നും രാജു അപ്സര അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.