കൊച്ചി: ഭക്ഷ്യസുരക്ഷ വകുപ്പിൽ ആവശ്യത്തിന് ഓഫിസർമാർ ഇല്ലാത്തതിനെത്തുടർന്ന് ജില്ലയിൽ പരിശോധനകൾ താളംതെറ്റുന്നു. കാസർകോട് ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിന് പിന്നാലെ പരിശോധനകളും നടപടികളുമായി രംഗത്തിറങ്ങുമ്പോഴും ആവശ്യത്തിന് ഫുഡ് സേഫ്റ്റി ഓഫിസർമാർ ഇല്ലാത്തത് ഭക്ഷ്യസുരക്ഷ വകുപ്പിൻെറ പരിശോധനയെ സാരമായി ബാധിക്കുകയാണ്. നിലവിലെ ജീവനക്കാർ അമിത ജോലി ചെയ്താണ് പലയിടങ്ങളിലും പരിശോധനക്കായും മറ്റും എത്തുന്നത്. 14 ഫുഡ് സേഫ്റ്റി ഓഫിസർമാർ വേണ്ടിടത്ത് ആറ് പേരാണുള്ളത്. ഇതിലൊരാൾ ജില്ല നോഡൽ ഓഫിസറുമാണ്. അഞ്ചുപേർ മാത്രമാണ് പരിശോധനക്കും ദിനേനയുള്ള പ്രവർത്തനങ്ങൾക്കുമായുള്ളത്. സ്ഥാനക്കയറ്റവും മറ്റ് വകുപ്പുകളിൽ ഗസറ്റഡ് തസ്തികകളിൽ നിയമനം ലഭിച്ചവർ പോയതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിവരം. രണ്ട് മാസത്തിനിടയിലാണ് ഇത്രയും തസ്തികകൾ ഒഴിഞ്ഞത്. ഇതോടെ ഹോട്ടലുകൾ, റസ്റ്റാറന്‍റുകൾ, ബേക്കറികൾ, കടകൾ, മാർക്കറ്റുകൾ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിൽ നടക്കുന്ന പരിശോധനകൾ പലതും വഴിപാടായി മാറുന്ന സാഹചര്യമാണ്. പരിശോധന കുറഞ്ഞതോടെ ഈ പഴുതിൽ ഭക്ഷ്യവസ്തുക്കളിൽ കൃത്രിമവും പഴകിയ ആഹാരസാധനങ്ങളുടെ വിൽപനയും തുടങ്ങിയതായും ആക്ഷേപമുയരുന്നുണ്ട്. സ്പെഷൽ ഡ്രൈവുകളും പരിശോധനകളും കൂടാതെ പരാതികളും മറ്റും എത്തിയാൽ ജീവനക്കാർ നേരിട്ടെത്തി പരിശോധിക്കേണ്ടിവരും. എന്നാൽ, ഇവിടങ്ങളിലെല്ലാം ഓടിയെത്തണമെങ്കിൽ കൂടുതൽ ഓഫിസർമാരുടെ സേവനം കൂടിയേ തീരൂ. ഉള്ളവരെ വെച്ച് പരമാവധി ജോലികളും പൂർത്തിയാക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഫുഡ് ഇൻസ്പെക്ടർമാരുടെ ഒഴിവുകൾ സർക്കാറിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പി.എസ്.സി റാങ്ക് ലിസ്റ്റിൽനിന്ന് നിയമനത്തിന് നടപടികൾ ആരംഭിച്ചതായും അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.