യാത്രരേഖകളിൽ സംശയം; ആന്ധ്ര സംഘത്തിന്റെ വിദേശയാത്ര തടഞ്ഞു

നെടുമ്പാശ്ശേരി: യാത്രരേഖകളിൽ സംശയം തോന്നിയതിനെത്തുടർന്ന് ആന്ധ്രപ്രദേശിൽനിന്നുള്ള 12 അംഗ സംഘത്തിന്റെ മസ്കത്ത് യാത്ര തടഞ്ഞു. 11 സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പോകാനാണ് കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. ഇവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റും തിരികെയുള്ള യാത്രടിക്കറ്റും പരിശോധിച്ചപ്പോൾ ചില അപാകത കണ്ടെത്തുകയായിരുന്നു. വിസിറ്റിങ് വിസയാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. വിസിറ്റിങ് വിസയിൽ അവിടെയെത്തിയശേഷം അനധികൃതമായി ജോലി ചെയ്യാനാണോ ഇവർ ലക്ഷ്യമിട്ടതെന്നും സംശയിക്കുന്നു. യാത്ര വിലക്കിയ എമിഗ്രേഷൻ അധികൃതർ ഇവരെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. സംഘത്തിന്‍റെ കൈവശമുള്ള യാത്രരേഖകൾ സംബന്ധിച്ച് വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് നെടുമ്പാശ്ശേരി സി.ഐ പി.എം. ബൈജു അറിയിച്ചു. വ്യാജമാണെന്ന് കണ്ടെത്തിയാൽ കേസെടുക്കും. വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയവരിലേക്ക് ഉൾപ്പെടെ അന്വേഷണവും വ്യാപിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.