കൊച്ചി: കെ.എസ്.ഇ.ബി ഓഫിസർമാരുടെ സമരം മൂലം വൈദ്യുതി വിതരണം തടസ്സപ്പെട്ടാൽ കേരള അവശ്യസേവന പരിപാലന നിയമപ്രകാരം (കെസ്മ) വിലക്ക് പ്രഖ്യാപിക്കണമെന്ന് ഹൈകോടതി. കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷന്‍റെ റിലേ സത്യഗ്രഹ സമരത്തിന്‍റെ ഭാഗമായി ജീവനക്കാർ ജോലി ചെയ്യാൻ വിസമ്മതിക്കുന്ന സാഹചര്യമുണ്ടായാൽ സമരം വിലക്കി കെസ്മ ഉത്തരവ് സർക്കാർ പുറപ്പെടുവിക്കണമെന്നാണ് ജസ്റ്റിസ് സി.എസ്. ഡയസ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. ഈ മാസം 11 മുതൽ അസോസിയേഷൻ നടത്തുന്ന സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വയനാട് വൈത്തിരി സ്വദേശി അരുൺ ജോസ്, സമരം തുടരുമെന്ന പ്രഖ്യാപനം നടത്തിയ സംഘടന നേതാവ് എം.ജി. സുരേഷ് കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി കെ.വി. ജയചന്ദ്രൻ നായർ തുടങ്ങിയവർ നൽകിയ ഹരജികളിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. വൈദ്യുതി വിതരണം അവശ്യസർവിസാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വൈദ്യുതി വിതരണത്തിന്റെ കുത്തകാവകാശം പൊതുമേഖല സ്ഥാപനമായ കെ.എസ്.ഇ.ബിക്കാണ്. ഓഫിസർമാരുടെ സമരത്തെത്തുടർന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടാൽ സാധാരണ ജീവിതത്തെ ബാധിക്കും. 1960 ലെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കും ബാധകമാണെന്ന് രേഖകളിൽ വ്യക്തമാണ്. സർക്കാർ ജീവനക്കാരുടെ ഏതുതരത്തിലെ സമരവും നിയമവിരുദ്ധമാണെന്ന് ബാലഗോപാൽ കേസിൽ ഹൈകോടതി മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ഉചിത നടപടിയെടുക്കാൻ കെ.എസ്.ഇ.ബിക്ക് സാധ്യമാണ്. ജീവനക്കാരുടെ വാദംകൂടി കേട്ട് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനും കോടതി നിർദേശിച്ചു. തുടർന്ന് ഹരജി വീണ്ടും മേയ് 21ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.