മാതൃകാ വിദ്യാലയമാകാൻ ചേരാനല്ലൂര്‍ ഗവ.എല്‍.പി സ്കൂള്‍

കൊച്ചി: അവധിക്കാലം കഴിഞ്ഞ് വിദ്യാർഥികളുടെ വരവ് കാത്തിരിക്കുകയാണ് ചേരാനല്ലൂര്‍ ഗവ.എല്‍.പി സ്കൂള്‍. അഞ്ചുവര്‍ഷം മുമ്പ് നാമമാത്ര വിദ്യാർഥികള്‍ മാത്രമായി ചുരുങ്ങിയ സ്കൂളില്‍ ഇന്ന പഠിക്കുന്നത് ഇരുനൂറിലധികം വിദ്യാർഥികള്‍. വിദ്യാഭ്യാസ വകുപ്പിനൊപ്പം വിവിധ വകുപ്പുകളും കൈകോര്‍ത്തപ്പോള്‍ കൊച്ചി നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഏവര്‍ക്കും മാതൃകയായി മാറുകയാണ് ഈ വിദ്യാലയം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ മുടക്കില്‍ സ്കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചപ്പോള്‍ ടി.ജെ. വിനോദ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 35 ലക്ഷം രൂപ ഉപയോഗിച്ച് കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി. ചേരാനല്ലൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്കൂളിലേക്ക് ഉപകരണങ്ങള്‍ വാങ്ങി. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂളിന് ചുറ്റുമതിലും നിര്‍മിച്ചു. ഒന്നര കോടി രൂപയാണ് സ്കൂള്‍ വികസനത്തിന് ആകെ ചെലവഴിച്ചത്. അടുത്ത മാസത്തോടുകൂടി നവീകരിച്ച സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ എല്‍.കെ.ജി മുതല്‍ നാലാം ക്ലാസ് വരെയാണ് പ്രവര്‍ത്തിക്കുന്നത്. നാലു ക്ലാസ് മുറികള്‍, ഓഫിസ് മുറി, ടീച്ചര്‍മാര്‍ക്കുള്ള റൂം, കമ്പ്യൂട്ടര്‍ റൂം, ഓഡിറ്റോറിയം, മൂന്നു ശൗചാലയങ്ങള്‍, പ്രത്യേക വാഷിങ് ഏരിയ, സ്റ്റോര്‍ റൂം എന്നിവ സ്കൂളില്‍ നിര്‍മിച്ചുകഴിഞ്ഞു. ടി.ജെ. വിനോദ് എം.എല്‍.എയുടെയും സര്‍വ ശിക്ഷ കേരളയുടെയും കൈറ്റ് കേരളയുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തില്‍ സ്കൂളിന് നാല് ലാപ്‌ടോപ്പും പ്രൊജക്ടറുകളും ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍ ഓരോ ക്ലാസിലും ഓരോ ഡിവിഷനാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും അടുത്ത അധ്യയനവര്‍ഷത്തോടുകൂടി എല്ലാ ക്ലാസും രണ്ട് ഡിവിഷനായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷിന്റെയും സ്കൂളിലെ പ്രധാനാധ്യാപിക ടി.കെ. ബീനയുടെയും നേതൃത്വത്തില്‍ മാതൃക വിദ്യാലയമായി ചേരാനല്ലൂര്‍ എല്‍.പി സ്കൂളിനെ മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ചിത്രം ec chreranallor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.