ആനപ്രേമികളെ ആവേശത്തിലാഴ്ത്തി ഇത്തിത്താനം ഗജമേള

ചങ്ങനാശ്ശേരി: ചമയങ്ങളില്ലാതെ കരിവീരന്മാര്‍ അണിനിരന്ന പ്രശസ്തമായ ഇത്തിത്താനം ഗജമേള ആനപ്രേമികളെ ആവേശത്തിലാഴ്ത്തി. ഗജമേളയില്‍ ഉയരത്തില്‍ ഒന്നാമതെത്തിയ ഗജശ്രേഷ്ഠന്‍ പുതുപ്പള്ളി കേശവന്‍ കാഴ്ചശ്രീബലിയില്‍ ഇളങ്കാവിലമ്മയുടെ പൊന്‍തിടമ്പേറ്റി. മംഗലാംകുന്ന് ശരണ്‍ അയ്യപ്പന്‍ ഇടത്തേക്കൂട്ടായും മംഗലാംകുന്ന് അയ്യപ്പന്‍ വലത്തേക്കൂട്ടായും അകമ്പടി സേവിച്ചു. ഉയരം കൊണ്ടും ലക്ഷണം കൊണ്ടും ശ്രദ്ധേയരായ 16 ആനയാണ് മേളയില്‍ അണിനിരന്നത്. ചിറവമുട്ടം ശ്രീദേവി യുവജനസംഘമാണ് ഗജമേളക്ക്​ പുതുപ്പള്ളി കേശവനെയും മംഗലാംകുന്ന് അയ്യപ്പനെയും എത്തിച്ചത്. ഉഷശ്രീ ശങ്കരന്‍കുട്ടി, ചീരോത്ത് രാജീവ്, ചിറക്കര ശ്രീരാം, തടത്താവിള രാജശേഖരന്‍, ആനയടി അപ്പു, ചൈത്രം അച്ചു, കല്ലൂര്‍ താഴെ ശിവസുന്ദര്‍, കൊല്ലം പഞ്ചമത്തില്‍ ദ്രോണ, പെരിങ്ങിലിപ്പുറം അപ്പു, ചെമ്മരപ്പള്ളി മാണിക്യം, വിഷ്ണുലോകം രാജസേനന്‍, തൃവിഷ്ടപ ബോധി കണ്ണന്‍ തുടങ്ങിയ ഗജരാജാക്കന്മാര്‍ മേളയില്‍ പങ്കെടുത്തു. ശനിയാഴ്ച രാവിലെ മുതല്‍ കാവടിഘോഷയാത്രകള്‍ ഇത്തിത്താനത്തെ ഗ്രാമവീഥികൾ കീഴടക്കി. ഇളംകാവ് മഹാദേവി കാവടിസംഘം, അമ്പലക്കോടി യുവജനസമാജം, ചാലച്ചിറ ശ്രീകൃഷ്ണസേവാസമിതി, പൊന്‍പുഴ യുവജനസമാജം, കുരട്ടിമല ഹൈന്ദവ സേവാസമിതി, പാപ്പാഞ്ചിറ യുവജനസിമിതി, മുട്ടുചിറ ദേവിവിലാസം ഭജനസമിതി, മലകുന്നം അയ്യപ്പസേവാ സമിതി, ചെമ്പുചിറ യുവജനസമാജം എന്നിവയുടെ നേതൃത്വത്തിലാണ് കാവടി കുംഭകുട ഘോഷയാത്രകള്‍ നടന്നത്. കുംഭകുട ഘോഷയാത്രകള്‍ക്ക് അകമ്പടിയായാണ് ഗജവീരന്മാര്‍ ക്ഷേത്രത്തില്‍ എത്തിയത്. കാവടി കുംഭകുട അഭിഷേകത്തെ തുടര്‍ന്ന് കരിവീരന്മാര്‍ക്ക് ഭക്ഷണവും വിശ്രമവും നല്‍കിയശേഷം വൈകീട്ട്​ നാലോടെ ക്ഷേത്രത്തിന്‍റെ തെക്കേ നടയിലാണ് ഗജരാജ സംഗമം നടന്നത്. സംഗമത്തിനുശേഷം കിഴക്കേനടയില്‍ ഗജമേളയില്‍ പങ്കെടുത്ത കരിവീരന്മാരെ അണിനിരത്തി കാഴ്ച ശ്രീബലിയും സേവയും നടന്നു. തുടര്‍ന്ന്, അന്നമനട ഹരീഷ്മാരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം. രാത്രി 11ന് പുലവൃത്തം കളി. 12ന് പള്ളിനായാട്ടും നടന്നു. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആര്‍.ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ പൊലീസ്, എലിഫന്‍റ്​ സ്‌ക്വാഡ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, വെറ്ററിനറി വിദഗ്ധ സംഘം, വന്യമൃഗസംരക്ഷണ വകുപ്പ് എന്നിവര്‍ സുരക്ഷ ഒരുക്കി. DP3 ചങ്ങനാശ്ശേരി ഇത്തിത്താനം ദേവീക്ഷേത്രത്തിൽ നടന്ന ഗജമേള - ചിത്രം- ദിലീപ്​ പുരക്കൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.