ഇന്ത്യ-യു.എ.ഇ സാമ്പത്തിക കരാർ വ്യാപാരമേഖലയിലെ നാഴികക്കല്ല് -വി. മുരളീധരൻ

കൊച്ചി: ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാർ (സി.ഇ.പി.എ) ഇരുരാജ്യവും തമ്മിലെ വ്യാപാരബന്ധങ്ങളിലെ സുപ്രധാന നാഴികക്കല്ലാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇരുരാജ്യവും തമ്മിലെ ഉഭയകക്ഷി ബന്ധം കരാർ നിലവിൽ വരുന്നതോടെ കൂടുതൽ ഊഷ്മളമാകും. വ്യാപാര രംഗത്ത് കുതിച്ചുചാട്ടത്തിനൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. സി.ഇ.പി.എ കരാറിനെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റെ(ജെ.ഡി.ജി.എഫ്.ടി) സഹകരണത്തോടെ ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. ഇന്ത്യക്ക് കൂടുതൽ വിപണി സാധ്യത തുറന്നുകിട്ടുകയും അതുവഴി രാജ്യത്തെ വാണിജ്യ, വ്യാപാര മേഖലക്ക് വൻ നേട്ടങ്ങളുണ്ടാവുകയും ചെയ്യും. ആഭരണ മേഖല, ടെക്സ്​റ്റൈൽസ്, ലെതർ, ഫുട്‍വെയർ, പ്ലാസ്റ്റിക്സ്, കാർഷികോൽപന്നങ്ങൾ, എൻജിനീയറിങ് ഉൽപന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽ മേഖലകൾക്ക് കരാർ ഏറ്റവും ഗുണകരമാകുമെന്നും വി. മുരളീധരൻ പറഞ്ഞു. സി.ഇ.പി.എ കരാറിന്റെ ഗുണം ഏറ്റവും കൂടുതൽ ലഭിക്കുക കേരളത്തിനാകുമെന്നും സാധ്യതകൾ പരമാവധി മുതലെടുക്കാൻ കേരളത്തിലെ വാണിജ്യ, വ്യവസായ ശ്രമിക്കണമെന്നും യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു. സംസ്ഥാന വാണിജ്യ, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ജോയന്‍റ്​ ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് കെ.എം. ഹരിലാൽ, കൊച്ചി കസ്റ്റംസ് കമീഷണർ മുഹമ്മദ് യൂസുഫ്, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ഇറാം ഗ്രൂപ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദ്, ഷറഫ് ഗ്രൂപ് വൈസ് പ്രസിഡന്റ് ശ്യാം കപൂർ എന്നിവർ സംസാരിച്ചു. അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ്‌സും കേന്ദ്ര വാണിജ്യ മന്ത്രാലയം നോയിഡ സെസ് ഡെവലപ്മെന്റ് കമീഷണറുമായ ബിബിൻ മേനോൻ സാങ്കേതിക സെഷൻ നയിച്ചു. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ദീപക് എൽ അസ്വാനി, കോചെയർമാൻ ഡോ. എം.ഐ. സഹദുല്ല, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ മേധാവി സാവിയോ മാത്യു, ഫിക്കി കേരള ടാസ്‌ക് ഫോഴ്‌സ് എക്സ്​പെർട്ട് കമ്മിറ്റി ചെയർമാൻ അലക്സ് കെ. നൈനാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.