ആർ.ഡി ഓഫിസിലെ അദാലത്തുകൾ അപേക്ഷകർക്ക് ആശ്വാസമാകുന്നു

ഫോർട്ട്കൊച്ചി: ഭൂമി തരം മാറ്റൽ അപേക്ഷകളിൽ അതിവേഗം തീർപ്പാക്കുന്നതിന്​ ഫോർട്ട്​ കൊച്ചി ആർ.ഡി.ഒ ഓഫിസിൽ സംഘടിപ്പിക്കുന്ന ഫയൽ അദാലത് ആശ്വാസമാകുന്നു. ആറുമാസത്തിനിടെ നാലായിരത്തോളം അപേക്ഷയാണ് തീർപ്പാക്കിയത്. പതിനാലായിരത്തോളം അപേക്ഷ കഴിഞ്ഞ മൂന്ന് വർഷമായി കെട്ടിക്കിടക്കുമ്പോഴാണ് ആറുമാസം കൊണ്ട് നാലായിരത്തോളം അപേക്ഷയിൽ തീർപ്പാക്കിയത്. അദാലത് ആരംഭിച്ചശേഷമാണ് കൂടുതൽ ഫയലുകളിലും തീർപ്പാക്കാനായത്. നാലുതവണയായി അദാലത് സംഘടിപ്പിച്ചിരുന്നു. 2018ൽ വന്ന നിയമപ്രകാരമാണ് ഭൂമി തരം മാറ്റൽ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയത്. നേരത്തേ, 2008നുമുമ്പ് നികന്ന ഭൂമിക്ക് ഫോറം അഞ്ച് വേണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഇത്തരം ഭൂമിക്കും ഫോറം അഞ്ച് വേണമെന്ന ഉത്തരവുള്ളതിനാൽ പഴയ അപേക്ഷകൾ പരിഗണിക്കുമ്പോൾ ഫോറം അഞ്ചില്ലാത്തതിനാൽ മടക്കേണ്ടി വരുന്നുണ്ട്. ഇത് അപേക്ഷകർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഫയൽ നീക്കം മന്ദഗതിയിലായതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റിൽ ഓഫിസിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരുന്നു. ഇതിനിടെ, അദാലത് തകർക്കാൻ ഏജന്‍റുമാരുടെ നേതൃത്വത്തിൽ ഇടപെടലുകൾ നടക്കുന്നതായും പരാതികൾ ഉയരുന്നുണ്ട്. നിലവിൽ ഏജന്‍റുമാർക്ക് ഓഫിസിൽ കയറാനാവാത്ത സാഹചര്യമാണ്. നേരത്തേ, ഓഫിസിൽ അഞ്ചും പത്തും ഫയലുകളുമായി എത്തി കാര്യം കണ്ടുപോകുന്നത് വലിയ ആക്ഷേപത്തിനിടയാക്കിയിരുന്നു. അദാലത് സംഘടിപ്പിക്കുമ്പോൾ വേണ്ടത്ര സൗകര്യം ഒരുക്കാൻ കഴിയാത്തതും വലിയ പ്രതിഷേധങ്ങൾ ക്ഷണിച്ച് വരുത്തുന്നുണ്ട്. ഇതുകൂടി പരിഹരിക്കപ്പെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. അദാലത് സമയത്ത് അപേക്ഷകൻ ഇല്ലെങ്കിൽക്കൂടി നടപടിക്രമങ്ങൾ കൃത്യമായി നടപ്പാക്കുമെന്ന് സബ് കലക്ടർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.