ജില്ലയില്‍ മൂന്ന് കുടുംബാരോഗ്യകേന്ദ്രംകൂടി

കൊച്ചി: ജില്ലയില്‍ മൂന്ന്​ കുടുംബാരോഗ്യകേന്ദ്രവും ഒരു ഹോമിയോ ആശുപത്രിയും ആറ് ഉപകേന്ദ്രവും ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. പോത്താനിക്കാട് കുടുംബാരോഗ്യകേന്ദ്രം ശനിയാഴ്ച രാവിലെ 9.30നും എടത്തല കുടുംബാരോഗ്യകേന്ദ്രം 11.30നും ഉദ്ഘാടനം ചെയ്യും. മഞ്ഞള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രവും കല്ലൂര്‍ക്കാട് ഹോമിയോ ആശുപത്രിയും രാവിലെ 9.30ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. മോനിപ്പള്ളി, ചൊവ്വര, തോട്ടുമുഖം, ചേലാമറ്റം, മഞ്ഞപ്പെട്ടി, മലയാറ്റൂര്‍ എന്നിവിടങ്ങളിലെ ഉപകേന്ദ്രങ്ങളുടെ ഉദ്ഘാടനം രാവിലെ 11ന് ഓണ്‍ലൈനായി നടത്തും. സംസ്ഥാന സര്‍ക്കാറിന്റെ 100ദിന കര്‍മപദ്ധതിയുടെ ഭാഗമായി ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ കുടുംബാരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും പോത്താനിക്കാട് ഗ്രാമപഞ്ചായത്തിന്റെയും ദേശീയ ആരോഗ്യമിഷന്റെയും സാമ്പത്തിക സഹായത്തോടെയാണ് പോത്താനിക്കാട് കുടുംബാരോഗ്യകേന്ദ്രം നിര്‍മിച്ചത്. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെയും അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന ലബോറട്ടറി കെട്ടിടത്തിന്റെയും ഉദ്ഘാടനം എടത്തലയില്‍ ആരോഗ്യമന്ത്രി നിര്‍വഹിക്കും. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബെന്നി ബഹനാന്‍ മുഖ്യാതിഥിയാകും. .............. സ്‌നേഹസ്പന്ദനം പദ്ധതികളുടെ ഉദ്ഘാടനം ​കൊച്ചി: ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കാരുണ്യസ്പര്‍ശം സൗജന്യ ഡയാലിസിസ് തുടര്‍ചികിത്സ പദ്ധതിയുടെയും സ്‌നേഹസ്പന്ദനം പാലിയേറ്റിവ് കെയര്‍ പദ്ധതിയുടെയും ജില്ലതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. ശനിയാഴ്ച ഉച്ചക്ക്​ 12ന് ആലുവ ജില്ല ആശുപത്രിയിലാണ് ഉദ്ഘാടനം നിര്‍വഹിക്കുക. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.