നിമിക്ക് ഇനി കടമല്ല കിടപ്പാടം: വീട്ടമ്മയുടെ കടബാധ്യത അടച്ച് തീർത്ത് കേരള ബാങ്ക് ജീവനക്കാർ

കൊച്ചി: ദുരന്തങ്ങൾ വേട്ടയാടിയ വീട്ടമ്മയുടെ കണ്ണുനീർ തുടക്കാൻ കേരള ബാങ്ക് ജീവനക്കാർ കടബാധ്യത ഏറ്റെടുത്തു. ഭർത്താവും മക്കളും നഷ്ടപ്പെട്ട ഇലഞ്ഞി സ്വദേശിനി നിമിയുടെ കടബാധ്യതയാണ് സന്മനസുള്ള ഇടപാടുകാരുടെ കൂടി സഹായത്തോടെ ജീവനക്കാർ അടച്ചുതീർത്തത്. വായ്പ അവസാനിപ്പിച്ച് പണയവസ്തുവായ വീട് ഉൾപ്പെടുന്ന മൂന്ന് സെന്‍റിന്‍റെ ആധാരം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ തിരികെ നൽകി. ഇലഞ്ഞി ആലപുരം കോലാടിയിൽ വീട്ടിൽ പരേതനായ രാജീവന്‍റെ ഭാര്യ നിമിയുടെ ജീവിത ദുരിതങ്ങൾ കണ്ടറിഞ്ഞ ബാങ്കിന്‍റെ ഇലഞ്ഞി ബ്രാഞ്ച് മാനേജർ എം. വനജയാണ് കടബാധ്യത എറ്റെടുക്കാൻ മുൻകൈയെടുത്തത്. കടബാധ്യത അവസാനിപ്പിക്കാൻ ആവശ്യമായ സംഖ്യയിൽ 1,10,000 രൂപ ഗോപി കോട്ടമുറിക്കൽ ഇടപെട്ട് സമാഹരിച്ച് നൽകി. ഭർത്താവ് രാജീവും മകൻ മിഥുനും 2020ൽ മോനിപ്പിള്ളിയിലുണ്ടായ ബൈക്കപകടത്തിൽ മരിച്ചതോടെയാണ് ഈ വീട്ടമ്മ ഒറ്റക്കായത്. അപകടത്തിന് ഒരു വർഷം മുമ്പ് ഗുരുതര രോഗം ബാധിച്ച മകൾ അഞ്ജിതയും മരിച്ചു. പണി പൂർത്തിയാകാത്ത വീടിനോട് ചേർന്ന ചെറിയ ഒരു പെട്ടിക്കടയാണ് നിമിയുടെയും മാതാവ് തങ്കമ്മയുടെയും ഏക വരുമാനമാർഗം. ഫോട്ടോ ക്യാപ്ഷൻ നിമിയുടെ വായ്പ അവസാനിപ്പിച്ച് പണയ വസ്തുവായ വീട് ഉൾപ്പെടുന്ന ഭൂമിയുടെ ആധാരം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ തിരികെ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.