ജില്ലക്ക് മധുരിക്കും ബജറ്റ്

കൊച്ചി: വ്യവസായ മന്ത്രിയുടെ തട്ടകമായ ജില്ലക്ക് മികച്ച നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 1000 കോടി മുതൽ മുടക്കിൽ ഇരട്ട ബ്ലോക്കുകളുള്ള സയൻസ് പാർക്ക്, ഇൻഫോ പാർക്കിന് ഭൂമി ഏറ്റെടുക്കലിനും അടിസ്ഥാന സൗകര്യ വികസനത്തിനും മാർക്കറ്റിങ്ങിനുമായി 35.75 കോടി ഉൾപ്പെടെയുള്ള പദ്ധതികൾ ഇടംപിടിച്ചു. അതിലൂടെ രണ്ടാം പിണറായി വിജയൻ സർക്കാറിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് ജില്ലക്ക് മധുരിക്കുന്നതായി. കൊച്ചി നഗരത്തിന്‍റെ വെള്ളക്കെട്ട് നിവാരണം, അയ്യമ്പുഴ ഗിഫ്റ്റ് സിറ്റിക്ക് സ്ഥലം ഏറ്റെടുക്കാൻ തുക എന്നിവയെല്ലാം ബജറ്റിൽ ഇടംപിടിച്ചു. ഇ-മൊബിലിറ്റി പ്രമോഷൻ ഫണ്ടിൽ ഉൾപ്പെടുത്തി 10,000 ഇ-ഓട്ടോ പുറത്തിറക്കാൻ സഹായം നൽകുമ്പോൾ ജില്ലക്കും അത് ഗുണം ചെയ്യും. കൊച്ചി കാൻസർ സെന്‍ററിന്‍റെ വിപുലീകരണവും ആശ്വാസം പകരുന്ന പദ്ധതിയാണ്. ബജറ്റിൽ ജില്ലക്ക് നേട്ടമായ പദ്ധതികൾ *സർവകലാശാല കാമ്പസുകളിൽ ട്രാൻസേഷനൽ റിസര്‍ച് സെന്‍ററുകൾ വികസിപ്പിക്കും. സ്റ്റാര്‍ട്ടപ്, ഇന്‍കുബേഷന്‍ സെന്‍ററുകള്‍ സജ്ജമാക്കും. കുസാറ്റ്, ഫിഷറീസ് സര്‍വകലാശാലകള്‍ക്ക് 20 കോടി വീതം. * കൊച്ചി സർവകലാശാല കാമ്പസിൽ ഹോസ്റ്റൽ മുറികൾ നിർമിക്കും *ജില്ല സ്കിൽ പാർക്കിന് 10 മുതൽ 15 ഏക്കർ വരെ ഏറ്റെടുക്കും *എറണാകുളം-കൊരട്ടി, എറണാകുളം- ചേര്‍ത്തല എന്നിവിടങ്ങിലെ വിപുലീകൃത ഐ.ടി ഇടനാഴികളിലാണ് 5ജി ലീഡര്‍ഷിപ് പാക്കേജ് ആദ്യം അവതരിപ്പിക്കുക *അങ്കമാലി കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡിന് പുതിയ സാങ്കേതിക വന്യകൾ കരസ്ഥമാക്കാനും ആധുനിക ഉപകരണങ്ങൾ നിർമിച്ച് വിപണനം ചെയ്യാനുമുള്ള മൂലധന നിക്ഷേപമായി അഞ്ചുകോടി *ജലസേചന വകുപ്പിനുകീഴിലെ ഇടമലയാർ പ്രോജക്ട് 2025ഓടെ കമീഷൻ ചെയ്യും *തീരപ്രദേശങ്ങളെ മണ്ണൊലിപ്പിൽനിന്നും കാലാവസ്ഥ വ്യതിയാനത്തിൽ നിന്നും സംരക്ഷിക്കാൻ പുതിയ പദ്ധതിക്ക് 100 കോടി. ഇത് ചെല്ലാനം മേഖലക്ക് ഗുണകരമാകും. *അലങ്കാര മത്സ്യകൃഷി പ്രോത്സാഹനത്തിന് ആലുവ കടുങ്ങല്ലൂരിലെ കേരള അക്വാ വെഞ്ചേഴ്സ് ഇന്‍റർനാഷനൽ ലിമിറ്റഡിന് 50 ലക്ഷം *കുടുംബശ്രീ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താൻ കൊച്ചി കോർപറേഷനിൽ സുസ്ഥിര ഉൽപന്ന വിതരണ ശൃംഖല രൂപവത്കരിക്കും. *സിയാലിന് പ്രവർത്തന മൂലധനം വർധിപ്പിക്കാൻ കേരള സർക്കാറിന്‍റെ അവകാശ മൂലധനം ഉറപ്പാക്കാൻ 200 കോടി *കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയിൽ ഗിഫ്റ്റ് സിറ്റി, വ്യവസായ ഇടനാഴി എന്നിവകളിലായി പ്രതീക്ഷിക്കുന്നത് 10,000 കോടിയുടെ നിക്ഷേപം. പദ്ധതിക്ക് ആവശ്യമായ 2000 ഏക്കറിൽ 1000 ഏക്കർ സംസ്ഥാന പ്ലാൻ വിഹിതം ഉപയോഗിച്ചും 1000 ഏക്കർ കിഫ്ബി ധനസഹായം ഉപയോഗിച്ചും ഏറ്റെടുക്കും. *കേരള സ്റ്റാർട്ടപ് മിഷന് കീഴിൽ കൊച്ചി ടെക്നോളജി ഇന്നൊവേഷൻ സോണിന് 20 കോടി *തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് ഉൾപ്പെടെ രണ്ട് റോഡുകളുടെ വികസനത്തിന് കിഫ്ബി വഴി 1500 കോടി *കേരള ഷിപ്പിങ് ആൻഡ് ഇൻലാന്‍ഡ് നാവിഗേഷൻ കോർപറേഷന് 8.31 കോടി *കൊച്ചി ജലമെട്രോ പദ്ധതി കൊച്ചി മെട്രോ റെയിൽ കോർപറേഷൻ വഴി നടപ്പാക്കുന്നതിന് 150 കോടി രൂപ. ആകെ 682.01 കോടിയാണ് പദ്ധതിച്ചെലവ്. കൊച്ചിയിലെ 16 റൂട്ടുകളിലെ 38 ജെട്ടികൾ ഉൾപ്പെടെ 76 കി.മീ ജലപാതയുടെ വികസനമാണ് പദ്ധതിവഴി ലക്ഷ്യമിടുന്നത്. *കൊച്ചി നഗരത്തിലെ യാത്രാ സൗകര്യം വർധിപ്പിക്കുന്നതിന് പുതിയ റോ റോ സംവിധാനത്തിന് 10 കോടി *ക്രൂയിസ് ടൂറിസം പദ്ധതിയിൽ കൊച്ചിയും ഉൾപ്പെടുന്നു. പദ്ധതിക്ക് അഞ്ചുകോടി *കളമശ്ശേരി അസാപ് സ്കിൽ പാർക്കിൽ ഓഗ്മെന്‍റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി ലാബുകൾ സ്ഥാപിക്കാൻ 35 കോടിയിൽനിന്ന് വിഹിതം *പണ്ഡിറ്റ് കറുപ്പൻ സ്മാരകം ചേരാനല്ലൂർ അൽ ഫാറൂഖിയ സ്കൂളിന് എതിർവശത്തെ അകത്തട്ട് പുരയിടത്തിൽ സ്ഥാപിക്കും. കറുപ്പന്‍റെ പ്രതിമ ഉൾപ്പെടുന്ന സ്മാരകത്തിന് 30 ലക്ഷം *കൊച്ചി കാൻസർ റിസർച് സെന്‍ററിനെ മധ്യകേരളത്തിലെ ഒരു അപെക്സ് കാൻസർ സെന്‍ററായി വികസിപ്പിക്കും. 360 കിടക്കയുള്ള കെട്ടിടത്തിന്‍റെ ഒന്നാംഘട്ടം 2022-23 സാമ്പത്തിക വർഷം പൂർത്തീകരിക്കും. ഇതിന് 14.5 കോടി രൂപ. *സംസ്ഥാനത്തെ പ്രധാനപ്പെട്ട 10 അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് അനുവദിക്കുന്ന 507 കോടിയിൽനിന്ന് കൊച്ചി മെട്രോ റെയിൽ, കൊച്ചി സംയോജിത ജലഗതാഗത സംവിധാനം എന്നിവക്ക് വിഹിതം *എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓപറേഷൻ ബ്രേക്ത്രൂ പദ്ധതിക്ക് 10 കോടി *കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തുല്യ അനുപാതത്തിലുള്ള സ്മാർട്ട് സിറ്റി മിഷൻ പദ്ധതിക്കുകീഴിൽ കൊച്ചിയുണ്ട്. കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ വിവിധ റോഡുകളുടെ ഡി.പി.ആർ തയാറാക്കാൻ അഞ്ചുകോടി *എറണാകുളം ഫോർഷോർ റോഡിലെ ഗോത്രവർഗ സാംസ്കാരിക ഹബിന് 2.2 കോടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.