കുർബാന അർപ്പണം; പൗരസ്ത്യ കാര്യാലയം അന്തിമ നിർദേശം നൽകിയെന്ന് ആലഞ്ചേരി

കൊച്ചി: സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം നടപ്പാക്കാനുള്ള അന്തിമ നിർദേശം അടങ്ങിയ പൗരസ്ത്യ കാര്യാലയത്തിന്‍റെ കത്ത് ലഭിച്ചതായി സഭ മേജർ ആർച് ബിഷപ് മാർ ജോർജ് ആലഞ്ചേരി. പൗരസ്ത്യ സഭകളിലെ ഒഴിവുനൽകല്‍ പ്രക്രിയയില്‍ (ഡിസ്പെൻസേഷൻ) ഇനി മെത്രാപ്പോലീത്തന്‍ വികാരിക്ക് മേജര്‍ ആര്‍ച് ബിഷപ്പിന്‍റെ അംഗീകാരം വേണമെന്നാണ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. സിനഡ് തീരുമാനമനുസരിച്ച് വേണം എല്ലാവരും മുന്നോട്ടുപോകാനെന്നും പ്രത്യേക സാഹചര്യത്തിൽ സിനഡ് തീരുമാനങ്ങൾക്ക് വിധേയമായി മാത്രമേ കുർബാന അർപ്പണ വിഷയത്തിൽ ഒഴിവ് നൽകാനാവൂ എന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആലഞ്ചേരി പറഞ്ഞു. എന്നാൽ, കത്തിനെതിരെയും ആലഞ്ചേരിയുടെ പ്രസ്താവനക്കെതിരെയും എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി, അൽമായ മുന്നേറ്റം എറണാകുളം അതിരൂപത എന്നിവർ രംഗത്തുവന്നു. ഡിസ്പെൻസേഷന് മേജര്‍ ആര്‍ച് ബിഷപ്പിന്‍റെ അംഗീകാരം വേണമെന്ന കൽപന കാനോനിക നിയമങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരെ കത്തോലിക്ക സഭയുടെ സുപ്രീം ട്രൈബ്യൂണലില്‍ അപ്പീല്‍ നൽകാൻ വകുപ്പുണ്ടെന്നും എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. പ്രതിസന്ധി പഠിക്കാനോ അതേക്കുറിച്ച് എന്തെങ്കിലും പറയാനോ മുതിരാത്ത പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്‍റെ എറണാകുളം-അങ്കമാലി അതിരൂപതയോടുള്ള ചിറ്റമ്മനയം ക്രൈസ്തവികമല്ലെന്നും കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു. അതിരൂപതക്ക് മാർപാപ്പയുടെ നിർദേശം അനുസരിച്ച് മാർ ആന്‍റണി കരിയിൽ നൽകിയ ഡിസ്‌പെൻസേഷൻ പിൻവലിക്കാൻ അനുവദിക്കില്ലെന്ന് അൽമായ മുന്നേറ്റം വ്യക്തമാക്കി. കാർഡിനൽ സാന്ദ്രിയുടെയും കർദിനാൾ ആലഞ്ചേരിയുടെയും നിർദേശം അർഹിക്കുന്ന രീതിയിൽ തള്ളിക്കളയുമെന്നും അവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.