ഒന്നരവയസ്സുകാരിയുടെ മരണം: ചൈല്‍ഡ് ലൈൻ പ്രതിക്കൂട്ടിൽ

അങ്കമാലി: എറണാകുളത്തെ ലോഡ്ജില്‍ ഒന്നരവയസ്സുകാരിയുടെ മരണത്തിൽ ചൈല്‍ഡ് ലൈൻ പ്രതിക്കൂട്ടിൽ. മരിച്ച നോറ മരിയയും സഹോദരൻ ലെനിനും പിതാവ് സജീവിന്‍റെയും പിതൃമാതാവ് സിപ്സിയുടെയും സംരക്ഷണയിൽ സുരക്ഷിതരല്ലെന്ന് ചൂണ്ടിക്കാട്ടി നൽകി പരാതികൾ അവഗണിക്കപ്പെടുകയായിരുന്നു. ചൈല്‍ഡ് ലൈനിന്‍റെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും നിരുത്തരവാദിത്തമാണ് കുരുന്നിന്‍റെ ജീവന്‍ അതിദാരുണമായി പൊലിയാന്‍ ഇടയാക്കിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മാതാവ് ഡിക്സി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു. കുഞ്ഞുങ്ങൾ സിപ്സിയുടെയും മറ്റും കൈയില്‍ സുരക്ഷിതരല്ലെന്ന് വാര്‍ഡ് മെംബറും രേഖാമൂലം ചൈല്‍ഡ് ലൈനിൽ അറിയിച്ചിരുന്നു. ഡിക്സി വിദേശത്ത് പോകുന്നതിന് മുമ്പാണ് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, ഡിക്സി നാട്ടില്‍ ഇല്ലാത്ത കാര്യം ചൂണ്ടിക്കാട്ടി ചൈല്‍ഡ് ലൈന്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. കുട്ടിയുടെ ആധാര്‍ കാര്‍ഡ് ഹാജരാക്കിയില്ലെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്ന് വ്യക്തമായ നിർദേശം ലഭിച്ചില്ലെന്നുമുള്ള ന്യായങ്ങൾ നിരത്തിയാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറിയത്. കൊലചെയ്യപ്പെട്ട നോറ മരിയയുടെ മാതാപിതാക്കളായ സജീവും ഡിക്സിയും പ്രണയ വിവാഹിതരായിരുന്നു. സജീവിന്‍റെയും അമ്മ സിപ്സിയുടെയും ഉപദ്രവം സഹിക്കാതെ വന്നതോടെയാണ് ഒരുവര്‍ഷം മുമ്പ് കറുകുറ്റി കേബിള്‍നഗര്‍ കോളനിയിലെ താമസക്കാരിയായ ഡിക്സി വേര്‍പിരിഞ്ഞത്. എങ്കിലും ബന്ധം വേർപെടുത്തിയിരുന്നില്ല. നോറ മരിയയെയും അഞ്ചുവയസ്സുള്ള മൂത്ത മകന്‍ ലെനിനെയും ഡിക്സിക്ക് നല്‍കാതെ സജീവും സിപ്സിയും ഒപ്പം നിര്‍ത്തുകയായിരുന്നു. സജീവും സിപ്സിയും പലതവണ കഞ്ചാവ് കേസിലും അടിപിടി കേസിലും അറസ്റ്റിലായിട്ടുണ്ട്. സിപ്സിയുടെ ഭര്‍ത്താവ് ഷാജി ഒരുവര്‍ഷം മുമ്പ് മരണപ്പെട്ടു. ഇളയ മകനും കുടുംബവും അകന്നാണ് കഴിയുന്നത്. പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയി ഡിക്രൂസ് സിപ്സിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഇരുവരും വീട്ടിലും പുറത്തും വഴക്ക് പതിവായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. മദ്യത്തിനും ലഹരിക്കും അടിപ്പെട്ട സിപ്സി പോകുന്നിടത്തെല്ലാം കുഞ്ഞുങ്ങളെയും കൊണ്ടുപോകുമായിരുന്നു. ഇതേതുടർന്നാണ് മാതാവ് ഡിക്സിയും പഞ്ചായത്ത് അംഗവും ചൈൽഡ് ലൈനിൽ പരാതി നൽകിയത്. EKG ANKA 01 DEATH ഒന്നര വയസ്സുകാരി നോറ മരിയയുടെ മൃതദേഹം കറുകുറ്റി കേബിൾനഗറിലുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ. സമീപം മാതാവ് ഡിക്സിയും ബന്ധുക്കളും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.