വനിത ജഡ്‌ജിമാരുടെ ഫുൾബെഞ്ചിൽ സർക്കാറിനുവേണ്ടി വാദം നിരത്തി അഭിഭാഷക

കൊച്ചി: വനിതദിനത്തിൽ മൂന്ന് വനിത ജഡ്‌ജിമാർ മാത്രം ഉൾപ്പെട്ട ഹൈകോടതി ഫുൾബെഞ്ച് സിറ്റിങ്ങിൽ സർക്കാർ വാദം അവതരിപ്പിക്കാനെത്തിയത് അഭിഭാഷക. ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് എം.ആർ. അനിത, ജസ്റ്റിസ് വി. ഷെർസി എന്നിവരടങ്ങുന്ന ഫുൾബെഞ്ചാണ് ചൊവ്വാഴ്ച വൈകീട്ട് മൂന്നരക്ക് ഗുരുവായൂർ ദേവസ്വം ഫണ്ടുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക സിറ്റിങ് നടത്തിയത്. ചരിത്രത്തിലാദ്യമായി വനിത ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾബെഞ്ച് സിറ്റിങ് നടക്കുമ്പോൾ സ്പെഷൽ ഗവ. പ്ലീഡർ എം.ആർ. ശ്രീലതയെ സർക്കാർ ഭാഗം വാദിക്കാൻ അഡ്വക്കറ്റ് ജനറൽ നിയോഗിക്കുകയായിരുന്നു. സാധാരണ മറ്റൊരു ഗവ. പ്ലീഡറാണ് ഈ കേസിൽ ഹാജരാകാറുള്ളത്. ഗുരുവായൂർ ദേവസ്വത്തിന്‍റെ ഫണ്ടിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് അധികാരമില്ലെന്ന ഫുൾ ബെഞ്ചിന്‍റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ റിവ്യൂ ഹരജിയാണ് ഫുൾബെഞ്ച് പരിഗണിച്ചത്. നേരത്തേ ഈ ഹരജി ജസ്റ്റിസ് ഹരിപ്രസാദ്, ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ബെഞ്ചാണ് പരിഗണിച്ചിരുന്നത്. ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതോടെ ജസ്റ്റിസ് വി. ഷെർസിയെ ഫുൾബെഞ്ചിൽ ഉൾപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച കോടതി പിരിയുംവരെ സർക്കാർ വാദമാണ് ഫുൾബെഞ്ച് കേട്ടത്. തുടർന്ന് ഹരജി വീണ്ടും രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.